കൊതുക് വഴി ‘സിക വൈറസ്’ പടര്‍ന്നു പിടിക്കുന്നു

0

സിക (zika), കൊതുക് വഴി മറ്റൊരു മാരകമായ വൈറസ് കൂടെ ലോകം മുഴുവനും പരക്കുന്നു. അമേരിക്കയിലാകമാനം വ്യാപിച്ചിട്ടുള്ള ഈ വൈറസ് ഏഷ്യന്‍ രാജ്യങ്ങളിലും പടരാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം ഏകദേശം ഇരുപത്തയ്യായിരത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ ഈ വൈറസ് ബാധിച്ചത്.

പനി, നേത്ര രോഗം, തലവേദന, സന്ധികളില്‍ വേദന, തൊലി പുറത്തുള്ള ചൊറിച്ചില്‍, തടിപ്പ് ഇവയൊക്കെയാണ് വൈറസ് ബാധിച്ചവരില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍. രോഗപ്രതിരോധ ശേഷിയില്ലെങ്കില്‍ എളുപ്പം പിടിപെടാവുന്ന രോഗത്തിന് ചികിത്സയോ, വാക്സിനോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. 1947 ല്‍ ആഫ്രിക്കയില്‍ ചില കുരങ്ങുകളില്‍ ആണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.

സിക വൈറസ്  ബാധിച്ച ഗര്‍ഭിണികള്‍ക്ക് പിറക്കുന്നത് മൈക്രോസെഫലി ബാധിച്ച കുഞ്ഞുങ്ങള്‍ ആണെന്നതാണ് മറ്റൊരു ദുരന്തം. വളര്‍ച്ചയെത്താത്ത ബ്രെയിനുമായാണ് ഈ രോഗം ബാധിച്ച കുട്ടികള്‍ ജനിക്കുക. ബുദ്ധിമാന്ദ്യം, സംസാരിക്കാനും, കേള്‍ക്കുവാനും, അതുപോലെ കാഴ്ചയ്ക്കും ഉള്ള ബുദ്ധിമുട്ട് ഇതൊക്കെയാണ് രോഗബാധിതരായ കുഞ്ഞുങ്ങളില്‍ കാണപ്പെടുന്നത്. റിപ്പോര്‍ട്ട് പ്രകാരം ബ്രസീലില്‍ 3500 കുട്ടികളാണ് മൈക്രോസെഫലിയുമായാണ് ജനിച്ചത്.

കൊതുകുകളെ വളരാനും, അവയുടെ കടിയേല്‍ക്കാനും അനുവധിക്കാതിരിക്കുക, ഇതാണ് സികയില്‍ നിന്നും രക്ഷ നേടാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു മാര്‍ഗ്ഗം. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ കൊതുകില്‍ നിന്നും ശരീരത്തെ പ്രത്യേകം സംരക്ഷിക്കുക. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി.

സിക പടര്‍ന്നു പിടിക്കുന്നത് വളരെ ആധി സൃഷ്ടിക്കുന്നു എന്ന് WHO ഡയറക്റ്റര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എവിടെയും വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കണ്ടയിനറുകളിലും മറ്റും വെള്ളം നിറച്ചു തുറന്നു വയ്ക്കാതിരിക്കുക, കൊതുക് നാശിനികള്‍ ഉപയോഗിക്കുക, കൊതുക് വലകള്‍ ഉപയോഗിക്കുക, ശരീരം പറ്റാവുന്നിടത്തോളം മൂടത്തക്കവിധത്തില്‍ വസ്ത്രധാരണം ചെയ്യുക, രാത്രികളില്‍ ജനലുകളും, വാതിലുകളും അടച്ചിടുക, പരിസരം മാലിന്യ വിമുക്തമാക്കുക  തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് വഴി സികയില്‍ നിന്ന് മാത്രമല്ല ചിക്കന്‍ഗുനിയ, ഡങ്കിപനി പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.