എങ്കിലും, എനിക്ക് പ്രതീക്ഷകളുണ്ട്

0

 

പുതുതലമുറ ചിത്രങ്ങളില്‍ ഞാന്‍ കാണുന്ന പ്രത്യേകത അവ സൂപ്പര്‍ താര ചിത്രങ്ങളുടെ ശൂന്യതയ്ക്ക് പകരം നില്‍ക്കുന്നു എന്നുള്ളതാണ്. ഒരു തരത്തില്‍ ആസ്വാദ്യവും, അതുപോലെ സാമൂഹികമായി താല്‍പര്യമുണര്‍ത്തുന്നതുമാണവ. നിലനില്‍ക്കുന്ന താരവ്യവസ്ഥക്ക് പുറത്ത് നില്‍ക്കുന്ന ചെറിയ സിനിമകള്‍ താര, പുരുഷ, നായക കേന്ദ്രീകൃതമായ കഥ പറയാതിരിക്കുക വഴി മലയാളസിനിമയെ ആഗോളീയമായി സമകാലികമാക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചാപ്പ കുരിശ്, സോള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക് തുടങ്ങിയവ നോക്കൂ. അവയില്‍, നായകനെന്നൊന്നും പറയാനില്ല. അതുപോലെ, അതിലുള്ള കഥാപാത്രങ്ങള്‍ വള്‍നറബിളാണ്. പല തെറ്റുകളും അവര്‍ക്ക് പറ്റുന്നു. പല തരം ബന്ധങ്ങളുടെ കണ്ണികള്‍ അവ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നു.
ട്രാഫിക്കില്‍ അച്ഛനും മകനും തമ്മിലുള്ള പ്രശ്നങ്ങള്‍ (വിനീത്-സായികുമാര്‍), ശ്രീനിവാസന്റെ, അഴിമതിക്കാരനായ പൊലീസുകാരനും മകളും തമ്മിലെ ബന്ധത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉദാഹരണം. ഒരര്‍ഥത്തില്‍, ഇവ ഹോളിവുഡ് ആഖ്യാനശൈലിയാണ്. എല്ലാവരും ചേര്‍ന്ന് ഒരു പ്രശ്നം വിജയത്തിലെത്തിക്കുക എന്നത് തന്നെ അപൂര്‍വമാണ് മലയാള സിനിമയില്‍. ഗുണപരമല്ലാത്ത ഒരുതരം വിമര്‍ശനമാണ് പൊതുവേ ഉണ്ടാകാറുള്ളത്. അല്ലെങ്കില്‍ നായകന്റെ അതിനായകത്വം. ഇതു രണ്ടുമല്ലാതെ സാധാരണ കഥയാണിത്. അതില്‍ തെറ്റുപറ്റുന്ന ആള്‍ക്കാരുണ്ട്. തെറ്റ് തിരിച്ചറിയുന്ന ആള്‍ക്കാരുണ്ട്. അവരവരുടെ സാധാരണ ജീവിത സാഹചര്യത്തിനകത്ത് അവരാ പ്രശ്നം നേരിടുന്നതിലെ സാഹസികതകളുണ്ട്.