കൊച്ചി മെട്രോറെയില്‍;സിംഗപ്പൂര്‍ ടെക്നോളജീസ്‌ വിവാദത്തിലേക്ക്

0

കൊച്ചി : കൊച്ചി മെട്രോ മുന്‍  എം.ഡി ടോം ജോസ് സിംഗപ്പൂര്‍  ടെക്നോളജീസ് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് പി .രാജീവ്‌ എം .പി വാര്‍ത്താ സമ്മേളനത്തില്‍  ആവശ്യപ്പെട്ടു.കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമായ കൊച്ചി മെട്രോറെയില്‍ വിവാദവിഷയത്തിലേക്ക് സിംഗപ്പൂര്‍  ടെക്നോളജീസ് ഇലക്‌ട്രോണിക്സ് ലിമിറ്റഡിന്റെ ഇടപാടുകള്‍ ഇതോടെ വെളിച്ചത്ത് വരുമെന്നാണ് പ്രതീക്ഷ.മുന്‍പ്‌ ഇതേ കമ്പനിയെ കേന്ദ്ര ഗവണ്‍മെന്റ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 

 

ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ടോംജോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും കൊച്ചി മെട്രോ ഡി.എം.ആര്‍.സിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ചെങ്കില്‍ എന്തിനായിരുന്നു ഈ നീക്കമെന്നും രാജീവ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. മുഖ്യമന്ത്രി അറിയാതെ ഇതൊന്നും നടക്കില്ല. താന്‍ അറിഞ്ഞല്ല ഈ നീക്കങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. ഡി.എം.ആര്‍.സിയെയും ശ്രീധരനെയും പുകച്ച് ചാടിക്കാന്‍ ശ്രമം നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. ഒരു ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചതുകൊണ്ടു മാത്രം ഇത് അവസാനിക്കില്ലെന്നും രാജീവ് പറഞ്ഞു.മുഖ്യമന്ത്രി ഇ.ശ്രീധരനെ കാണുമെന്ന് പറയുന്നത് അടുത്ത നാടകമാണ്. ശ്രീധരനെ ഒഴിവാക്കുന്നതിനായുള്ള ഗൂഢാലോചനയിൽ കേന്ദ്ര സർക്കാരിനും പങ്കുണ്ട്. പ്രശ്നത്തിൽ കേന്ദ്രത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്നും രാജീവ് ആവശ്യപ്പെട്ടു.