ക്രിസ്തുമസ് ലഹരിയില്‍ സിംഗപ്പൂര്‍

0

സിംഗപ്പൂര്‍ സിറ്റി : ജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കുവാനുള്ള നെട്ടോട്ടത്തിനിടയില്‍ ജീവിക്കാന്‍ മറന്നുപോയവരാണ് സിംഗപ്പൂര്‍ ജനത എന്ന് മറ്റു രാജ്യക്കാര്‍ പറയാറുണ്ട്. ഒരുപരിധി വരെ അത് ശരിയും ആണ്. എന്നാല്‍ ക്രിസ്തുമസ് പുതുവത്സരം എന്ന് പറഞ്ഞാല്‍ ഇതെല്ലാം മറന്നു സിംഗപ്പൂര്‍ നിവാസികള്‍ ആഘോഷിക്കാന്‍ തയ്യാറാകും .അവിടെ മതമില്ല ,ജാതിയില്ല ,എന്തിനു വിദേശിയെന്നോ സ്വദേശിയെന്നോ ഇല്ല. എല്ലാം മറന്നു ഈ ദിവസങ്ങള്‍ സിംഗപ്പൂര്‍ ഒരു ഉത്സവം ആക്കി മാറ്റും. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് സിംഗപ്പൂരിലേക്ക് ഈ ദിവങ്ങളില്‍ ഒഴുകിയെത്തുന്നത് .ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ട് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ്‌ ഒട്ടനവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് .

സിംഗപ്പൂരിന്‍റെ സിരാകേന്ദ്രമായ ഓര്‍ച്ചാര്‍ഡ് റോഡ്‌ തന്നെയാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സിംഗപ്പൂരില്‍ വിസ്മയങ്ങള്‍ ഒരുക്കുന്നത് .മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വൈദ്യുതി ദീപാലംകൃതമായ ഓര്‍ച്ചാര്‍ഡ് റോഡ്‌ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറ്റവും ആകര്‍ഷകമാക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് .ഡിസംബര്‍ 17മുതല്‍ 25 വരെ വൈവിധ്യമാര്‍ന്ന കലാസാംസ്കാരിക പരിപാടികളും അതോടൊപ്പം ബാന്‍ഡ് ,കണ്‍സര്‍ട്ട് പോലുള്ള ആധുനിക മേളങ്ങളും ചേര്‍ന്ന സമ്പൂര്‍ണ്ണ ആഘോഷ പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത് .ഡിസംബര്‍ 23 ഞായറാഴ്ച വിസ്മാ ഏട്രിയിലും മാന്‍ഡറിനിലും ആണ് പരിപാടികള്‍ അരങ്ങേറിയതെങ്കില്‍ 25-നു അയണ്‍ ഓര്‍ച്ചാര്‍ഡില്‍ ആണ് മാസ്സ് കരോളിന്ഗ് സംഘടിപ്പിച്ചിരിക്കുന്നത് .വന്‍ജനക്കൂട്ടം പ്രതീക്ഷിക്കുന്നതിനാല്‍ 24-നു വേറെ പരിപാടികള്‍ ഒന്നും തന്നെ ഇതുവരെ ക്രമീകരിച്ചിട്ടില്ല .ക്രിസ്തുമസ് ദിനത്തില്‍ ഉച്ചകഴിഞ്ഞു 1 മണിമുതല്‍ റോഡ്‌ അടച്ചിടുമെന്ന് ട്രാഫിക്ക് പോലീസ് അറിയിച്ചിട്ടുണ്ട് .വിവിധ പള്ളികള്‍ ഉള്‍പ്പെടെയുള്ള 25 -ഓളം ബാന്‍ഡുകള്‍ ഇത്തവണത്തെ ആഘോഷത്തിനു മറ്റു കൂട്ടും .

ഷോപ്പിംഗ്‌ തന്നെയാണ് മറ്റൊരു ആകര്‍ഷണം .എല്ലാ മാളുകളും ക്രിസ്തുമസ് പ്രമാണിച്ചു വന്‍ ഓഫറുകളുമായി രംഗത്ത് വന്നിട്ടുണ്ട് .അടിക്കടിയുള്ള മഴ ബിസിനസിനെ ഇത്തവണ ബാധിക്കുന്നുണ്ട് എന്നാണ് പൊതുവെയുള്ള വികാരം .എങ്കിലും ക്രിസ്തുമസ് ആഴ്ച അതെല്ലാം മാറി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം .ക്രിസ്തുമസിനും പുതുവത്സരത്തിനും സിംഗപ്പൂരില്‍ പൊതുഅവധിയാണ് .

ആഘോഷം എന്നും ഉത്സവം ആക്കി മാറ്റുന്ന മലയാളികളും സിംഗപ്പൂരില്‍ അവധിദിനങ്ങളില്‍ സിംഗപ്പൂര്‍ ജനതയോട് കൂടെ ചേര്‍ന്ന് എല്ലാ പരിപാടികളിലും പങ്കെടുക്കും .ചിലര്‍ സ്വാദിഷ്ടമായ ക്രിസ്തുമസ് വിഭവങ്ങള്‍ തേടി ഹോട്ടലുകളില്‍ അഭയം തേടുമ്പോള്‍ ചിലര്‍ മദ്യത്തിന് പിന്നാലെ പായുന്ന കാഴ്ചയും പരിചിതമാണ് .എന്നാല്‍ ബോണസ്‌ കിട്ടുന്ന മാസം ആയതുകൊണ്ട് കുറച്ചൊന്നു അടിച്ചുപോളിച്ചാല്‍ എന്താണെന്ന മട്ടാണ് പലര്‍ക്കും .ഭൂരിഭാഗം മലയാളികളും ക്രിസ്തുമസ് പുതുവത്സരം നാട്ടില്‍ ആയിരിക്കും ആഘോഷിക്കുന്നത് .
ഒരു വര്‍ഷം മുഴുവന്‍ അധ്വാനിച്ചിട്ടു അവസാനനാളുകള്‍ ഏറ്റവും നല്ല രീതിയില്‍ ആഘോഷിക്കുന്ന പതിവിനു ഈ തവണയും യാതൊരു മാറ്റവും ഉണ്ടാകാന്‍ വഴിയില്ല .ഇതൊക്കെയായാലും സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന പണത്തിനു ഓരോ വര്‍ഷവും വന്‍വര്‍ദ്ധനവു ആണ് രേഖപ്പെടുത്തുന്നത് .


ക്രിസ്തുമസ് എന്താണെന്നോ അതിന്‍റെ സന്ദേശം എന്താണെന്നോ സിംഗപ്പൂരിലെ  ഭൂരിഭാഗം വരുന്ന ജനതയ്ക്കും അറിയില്ല എന്നത് വേദനാജനകമായ സംഗതിയാണ് .ക്രിസ്തുമസ് ക്രിസ്തുവിന്റെ ജനനം ആണ് .അതുകൊണ്ട് ക്രിസ്തുമസിന്റെ സന്ദേശം എന്നത് ചിന്തിക്കേണ്ട സംഗതിയാണ് ,പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തില്‍ .മതമേതായാലും അവന്‍ ലോകത്തെ പഠിപ്പിച്ച ആശയങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും അത്യുത്തമം ആയിരിക്കും എന്നതില്‍ യാതൊരു സംശവുമില്ല . ഒരു കരണത്തടിച്ചാല്‍ മറു കരണം കൂടി കാണിച്ചു കൊടുക്കണമെന്നു ലോകത്തെ ഉപദേശിച്ച ക്രിസ്തുവിന്റെ മഹത്വം മനസ്സിലാക്കി അത് പിന്തുടര്‍ന്നാല്‍  പിന്നെ ഇന്നു കാണുന്ന ഈ കലഹങ്ങളും സമാധാനമില്ലായ്മയും ഒരളവു വരെ കുറയും എന്ന് നമുക്ക് പ്രത്യാശിക്കാം. അന്യോന്യം സ്നേഹിക്കാനും, അഭിപ്രായ വ്യത്യാസങ്ങള്‍ക്കും  ഭിന്നതകള്‍ക്കും  അപ്പുറം, സാഹോദര്യത്തിന്‍റെ പുതിയ ജീവിതം ആരംഭിക്കാനും ക്രിസ്തുമസ് പ്രചോദനമാവട്ടെ. പഴയ കാലത്തിന്‍റെ  മുറിവുകളും ദുഃഖങ്ങളും മറന്നു പ്രത്യാശയുടെ നല്ല നാളുകളെ വരവേല്‍ക്കാന്‍, പുതു വര്‍ഷത്തെ പ്രതീക്ഷകളോടെ സ്വാഗതം ചെയ്യാന്‍ എല്ലാര്‍ക്കും  കഴിയട്ടെ.

വായനക്കാര്‍ക്കെല്ലാവര്‍ക്കും സന്തോഷപൂര്‍ണ്ണമായ ക്രിസ്തുമസിന്‍റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നു.