പുകയെ പേടിച്ചു വായ്‌ മൂടിക്കെട്ടേണ്ടി വന്ന സിംഗപ്പൂര്‍ ജനത

0

സിംഗപ്പൂര്‍ : പുകപടലം കൊണ്ട് പൊരുതി മുട്ടിയ സിംഗപ്പൂര്‍ ജനത മാസ്ക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുബോഴാണ് സാധാരണഗതിയില്‍ ജനങ്ങള്‍ മാസ്കുക്കള്‍ ഉപയോഗിക്കുന്നത്.എന്നാല്‍ തുടര്‍ച്ചായി ശ്വസനത്തെ വരെ ബാധിക്കുന്ന രീതിയില്‍ പുക വര്‍ദ്ധിച്ചതോടെ സിംഗപ്പൂര്‍ നിവാസികള്‍ മാസ്ക്കുകള്‍ ധരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് .ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത കൊടുത്തതിനെ തുടര്‍ന്ന് സിംഗപ്പൂരില്‍ പകര്‍ച്ചവ്യാധി വ്യാപിച്ചിരിക്കുകയാണെന്ന പരിഭ്രാന്തി പടരുകയും ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ് നേരിടുകയും ചെയ്തിട്ടുണ്ട്.

 

വായും മൂക്കും മൂടുന്ന വിധത്തിലുള്ള സര്‍ജിക്കല്‍ മാസ്ക് ഉപയോഗിക്കാന്‍ തുടങ്ങിയ ആളുകളോടെ N95 മാസ്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അറിയിച്ചു.95% അണുക്കളും നീക്കം ചെയ്യാന്‍ കഴിയുന്ന താരതമ്യേന വിലകൂടിയ മാസ്ക്കാണ് N95 മാസ്ക്കുകള്‍ .സര്‍ജിക്കല്‍ മാസ്കുകള്‍ കൊണ്ട് വലിയ ഉപയോഗം ഇല്ലെന്നാണ് ആരോഗ്യ സേവന വൃത്തങ്ങള്‍ അറിയിക്കുന്നത്.ഏകദേശം 10 ലക്ഷത്തോളം മാസ്ക്കുകളാണ് ഒറ്റരാത്രി കൊണ്ട് സര്‍ക്കാര്‍ സിംഗപ്പൂരില്‍ എത്തിച്ചത് .എന്നാല്‍  പലയിടത്തും ആവശ്യത്തിന് സ്റ്റോക്കുകള്‍ ലഭ്യമല്ല .കൂടുതല്‍ മാസ്ക്കുകള്‍ ലഭ്യമാക്കാനും അവ തുച്ചമായ വിലയ്ക്ക് വിതരണം ചെയ്യാനുമാണ് സര്‍ക്കാര്‍ നീക്കം .

 

ഇതിനിടെ മാസ്ക്കുകളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചു.അഞ്ചിരട്ടി വരെ വിലകൂട്ടി വില്‍ക്കുന്നതയാണ് റിപ്പോര്‍ട്ട്‌ .വിലകൂട്ടി വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കണ്‍സ്യൂമര്‍ അസോസിയേഷന്‍ ഓഫ് സിംഗപ്പൂര്‍ അറിയിച്ചു.ജോലിക്കാര്‍ക്ക് ആവശ്യത്തിനുള്ള മാസ്ക്കുകള്‍ വിതരണം ചെയ്യാന്‍ മാനവവിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി.എന്നാല്‍ മാസ്ക്കുകള്‍ ഒരു പരിധിവരെ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ശ്വാസകോശസംബന്ധമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ഉടന്‍ ക്ലിനിക്കില്‍ പോയി വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട് .