തെറ്റായ വാര്‍ത്ത‍ നല്‍കിയ സണ്‍ ടിവിക്കെതിരെ സിംഗപ്പൂര്‍ സര്‍ക്കാര്‍ ; സണ്‍ ടിവി വാര്‍ത്ത പിന്‍വലിച്ചു

0

 

ചെന്നൈ : സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യയില്‍ നടന്ന കലാപത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്ത‍ നല്‍കിയ സണ്‍ ടിവിക്കെതിരെ സിംഗപ്പൂര്‍ പോലിസ് കേസെടുത്തു. വാര്‍ത്ത ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സണ്‍ നെറ്റ്വര്‍ക്കിന് ഇന്നലെ കത്തയച്ചതിനെ തുടര്‍ന്ന് വാര്‍ത്ത‍ പിന്‍വലിക്കാന്‍ സണ്‍ ടിവി തീരുമാനിച്ചു.വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ സണ്‍ ടിവി തയ്യാറായിട്ടില്ല .
 
ബസ് ഡ്രൈവറായ സ്ത്രീ തമിഴ്‌നാട്‌ സ്വദേശിയെ തള്ളിയിട്ട് കൊന്നു എന്നും അതിനെ തുടര്‍ന്ന് കലാപം ഉണ്ടായി എന്നുമാണ് ചാനല്‍ വാര്‍ത്ത നല്‍കിയത് .എന്നാല്‍ വാഹനാപകടത്തിലായിരുന്നു മരണം സംഭവിച്ചത് .കൂടാതെ പോലിസ് തമിഴ്‌നാട്‌ സ്വദേശികളെ അടിച്ചമര്‍ത്തുകയും ,ചൈനീസുകാരെ ഭയന്ന് അവര്‍ ഇപ്പോള്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയുമാണെന്ന തെറ്റായ സന്ദേശമാണ് വാര്‍ത്തയിലൂടെ സണ്‍ ടിവി നല്‍കിയത് .പക്ഷെ കലാപം സംഭവിച്ച സിംഗപ്പൂരില്‍ അത്തരത്തിലൊരു സംഭവും ഉണ്ടായിട്ടില്ല .കൂടാതെ തീര്‍ത്തും സമാധാനപരമായ അന്തരീക്ഷമാണ് സിംഗപ്പൂരില്‍ നിലനില്‍ക്കുന്നത് .
 
വാര്‍ത്തയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ സണ്‍ ടിവി യൂടുബില്‍ നിന്ന് നീക്കം ചെയ്തിരുന്നു .എന്നാല്‍ മറ്റൊരു അക്കൌണ്ടില്‍ നിന്ന് വീഡിയോ വീണ്ടും യൂടുബില്‍ എത്തിയതോടെ പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ സര്‍ക്കാര്‍ മനസ്സിലാക്കുകയും ,ചാനല്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു .സംഭവത്തെ രൂക്ഷമായ രീതിയില്‍ മന്ത്രി കെ.ഷണ്മുഖം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു .സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരത്തിലുള്ള വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കരുതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
 
തമിഴ് സ്വദേശികളുടെ വിദ്വേഷം സിംഗപ്പൂരിലുള്ളവരുടെമേല്‍ ഉണ്ടാക്കാന്‍ ഇത്തരത്തിലുള്ള വാര്‍ത്ത‍ ഇടയാക്കുമെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ പങ്കുവെച്ചത്.അതുകൊണ്ട് തന്നെ ചാനലിന്‍റെ സംപ്രേക്ഷണം സിംഗപ്പൂരില്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ് .തെറ്റായ വാര്‍ത്ത‍ പ്രചരിപ്പിച്ച റിപ്പോര്‍ട്ടറെ പുറത്താക്കണമെന്നുള്ള ആവശ്യവും സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ ഉന്നയിച്ചു.