പുതിയ ഇന്ത്യന്‍ കസ്റ്റംസ് ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ നിലവില്‍ വന്നു…

0

നിരോധിത സാധനങ്ങളുടെയും, നികുതി അടക്കേണ്ടുന്ന സാധനങ്ങളുടെയും വിവരങ്ങള്‍  വെളിപ്പെടുത്തുവാനുള്ള അധിക സൌകര്യമൊരുക്കിക്കൊണ്ട്, പുതിയ കസ്റ്റംസ് ഇമ്മിഗ്രേഷന്‍ ഫോറം എല്ലാ വിമാനത്താവളങ്ങളിലും മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

പുതിയ നിയമപ്രകാരം, രാജ്യം വിടുന്ന ഇന്ത്യന്‍ പൌരന്മാര്‍ മാത്രം ഇനിമുതല്‍ ഇമ്മിഗ്രേഷന്‍ ഫോറം പൂരിപ്പിച്ചാല്‍ മതിയാകും. എന്നാല്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍,  10,000 രൂപക്കുമേലുള്ള ഇന്ത്യന്‍കറന്‍സിയുടെ വിവരങ്ങള്‍, "ഇന്ത്യന്‍ കസ്റ്റംസ് ഡിക്ലേറേഷന്‍" ഫോറത്തില്‍ വെളിപ്പെടുത്തേണ്ടി വരും. ഇതില്‍, ഹാന്‍ഡ്‌ ലഗ്ഗേജ് അടക്കമുള്ള മൊത്തം ലഗ്ഗേജുകളുടെ എണ്ണവും  രേഖപ്പെടുത്തേണ്ടതാണ്.

നിരോധിത സാധനങ്ങള്‍, അനുവദനീയമായതില്‍ കൂടുതലുള്ള സ്വര്‍ണം, കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ച വിദേശ രാജ്യങ്ങള്‍ എന്നീവിവരങ്ങളും പുതിയ ഫോറത്തില്‍ നല്‍കേണ്ടതാണ്.

പഴയ ഇമ്മിഗ്രേഷന്‍ ഫോറത്തില്‍ ഉണ്ടായിരുന്ന, സാറ്റെലൈറ്റ് ഫോണ്‍, വിദേശ കറന്‍സി, മാംസ്യ ഉല്‍പ്പന്നങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍,  മത്സ്യ ഉല്‍പ്പന്നങ്ങള്‍, വിത്തുകള്‍, ചെടികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍, പുതിയ ഫോറത്തിലും ഉണ്ട്.

നേപ്പാള്‍, ഭുട്ടാന്‍, ബര്‍മ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്ന, പത്തു വയസ്സിനു മുകളിലുള്ള  ഇന്ത്യക്കാര്‍ക്ക് 6000 രൂപയുടെ സാധനങ്ങള്‍ക്ക് നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇത് 35,000 രൂപയാണ്.

വിദേശികള്‍ക്ക് നികുതിയിളവ് 8000 രൂപ മാത്രമാണ്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചു മടങ്ങുന്ന ഇന്ത്യന്‍ പുരുഷന് 50,000 രൂപയുടെ സ്വര്‍ണ്ണവും വനിതയ്ക്ക്  1,00,000 രൂപയുടെ സ്വര്‍ണ്ണവും, നികുതിയടക്കാതെ കൊണ്ടുവരാം. എല്ലാ യാത്രക്കാര്‍ക്കും, രണ്ടു ലിറ്റര്‍ വിദേശ മദ്യം/ വൈന്‍, 200 സിഗരറ്റ്, 50 സിഗാര്‍, 250 ഗ്രാം പുകയില എന്നിവ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാം.

18 വയസ്സിനു മുകളിലുള്ള യാത്രക്കാര്‍ക്ക് ഒരു ലാപ്ടോപ് അല്ലെങ്കില്‍ നോട്ബൂക് നികുതിയടക്കാതെ കൊണ്ടുവരാവുന്നതാണ്.

നികുതിയിളവില്‍ കൂടുതല്‍ ഉള്ള സാധനങ്ങള്‍ക്ക്, സാധനത്തിന്‍റെ വിലയുടെ 36.05% കസ്റ്റംസ് ഡ്യുട്ടി അടക്കേണ്ടി വരും. രാജ്യത്തെ പത്തൊമ്പത് അന്താരാഷ്ട്രാ വിമാനത്താവളങ്ങളിലും പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.