ഇന്ന് പൂരങ്ങളുടെ പൂരം: ആവേശത്തിരയിൽ തൃശൂര്‍ക്കാര്‍

0

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. കണിമംഗലം ദേശത്തു നിന്നും ശാസ്താവിന്റെ എഴുന്നള്ളത്തോടെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഘടകപൂരങ്ങളിൽ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിൻകാടെത്തുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനിൽ പ്രവേശിച്ച് മടങ്ങും. പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കാട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ഭഗവതിമാരും വടക്കുന്നാഥനിലെത്തും. ഏഴരയ്ക്ക് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പതിനൊന്നരയോടെ നടുവിൽ മഠത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് പൂര ദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനായിരുന്നു.

ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, പഞ്ചവാദ്യം എന്നിവയെല്ലാം തൃശൂര്‍ പൂരത്തിന്റെ പ്രധാന ഘടകങ്ങളാണ്. പകല്‍പ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട്, പിന്നീട് ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.