പാസ്പോര്‍ട്ട് എടുക്കാന്‍ ഇനി എളുപ്പം. നിബന്ധനകള്‍ ഉദാരമാക്കി കേന്ദ്രം

0

പാസ്പോര്‍ട്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി കേന്ദ്രം പാസ്പോര്‍ട്ട് ചട്ടം പുതുക്കി.നിയമത്തില്‍ ഉണ്ടായിരുന്ന 15 അനുഛേദങ്ങള്‍ ഒമ്പത് ആക്കി ചുരുക്കിയിട്ടുണ്ട്. ഇതോടെ പാസ്പോര്‍ട്ട് എടുക്കുന്ന കടമ്പകള്‍ ഇനി എളുപ്പമാണ്.

1989 ജനുവരി 26നു ശേഷം ജനിച്ചവര്‍ക്കും പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി. ജനന സര്‍ട്ടിഫിക്കറ്റിന് പകരം സ്‌കൂള്‍ ടിസി, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍, ഇആധാര്‍,ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പബ്‌ളിക് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നെടുത്ത പോളിസി രേഖ എന്നീ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഒന്ന് ഹാജരാക്കിയാല്‍മതി.

ഇനി മുതല്‍ അപേക്ഷയില്‍ പിതാവിന്റെയും മാതാവിന്റെയും പേര് നിര്‍ബന്ധമായും ചേര്‍ക്കണമെന്ന നിബന്ധനയും ഒഴിവാക്കി. മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ പേര്‍ ചേര്‍ത്താലും അപേക്ഷ സാധുവാകും

പുതുക്കിയ വ്യവസ്ഥകള്‍:

ജനന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ സ്കൂള്‍ ടി.സി, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍, ഗവ. ഉദ്യോഗസ്ഥനാണെങ്കില്‍ സര്‍വിസ് ബുക്ക് പകര്‍പ്പ്, പെന്‍ഷന്‍കാരനാണെങ്കില്‍  പെന്‍ഷന്‍ ഓര്‍ഡറിന്‍െറ പകര്‍പ്പ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പബ്ളിക് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നെടുത്ത പോളിസി രേഖ എന്നിവയിലൊന്ന് നല്‍കിയാല്‍ മതിയാകും.

വിവാഹമോചിതരുടെ അല്ലെങ്കില്‍  വേര്‍പിരിഞ്ഞു താമസിക്കുന്നവരുടെ മൈനറായ മക്കളുടെ പാസ്പോര്‍ട്ട് അപേക്ഷയില്‍ മാതാവും പിതാവും ഒപ്പുവെക്കേണ്ടതില്ല. പകരം, ഒരാള്‍ക്ക് മാത്രമായി അപേക്ഷ നല്‍കാം. പങ്കാളിയുടെ ഒപ്പ് എന്തുകൊണ്ട് ലഭ്യമല്ലെന്ന് വിശദീകരിക്കുന്ന ‘അനക്ചര്‍ -ജി’ അപേക്ഷക്കൊപ്പം പൂരിപ്പിച്ച് നല്‍കണം.

വിവാഹമോചിതരോ, വേര്‍പിരിഞ്ഞു താമസിക്കുന്നവരോ ആയവര്‍ പാസ്പോര്‍ട്ട് അപേക്ഷയില്‍ പങ്കാളിയുടെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല. വിവാഹമോചന ഉടമ്പടിയുടെ പകര്‍പ്പും ഹാജരാക്കേണ്ട.

വിവാഹേതര ബന്ധത്തില്‍ പിറന്ന കുട്ടിയുടെ പാസ്പോര്‍ട്ട് അപേക്ഷക്കൊപ്പം അതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രതിപാദിക്കുന്ന ‘അനുബന്ധം -ജി’  ഫോറം കൂടി പൂരിപ്പിച്ച് നല്‍കണം.

അനാഥരായ കുട്ടികളുടെ  ജനന തിയതി  തെളിവായി അനാഥാലയം മേധാവി നല്‍കുന്ന സാക്ഷ്യപത്രം സ്വീകരിക്കും. ജനന സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും കൈവശമില്ലാത്ത സാഹചര്യത്തിലാവും  ഈ ആനുകൂല്യം.

ഗവ. ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട വകുപ്പില്‍നിന്ന് എന്‍.ഒ.സി ലഭിക്കാന്‍ കാലതാമസം ഉണ്ടാവുകയാണെങ്കില്‍ വെള്ളക്കടലാസില്‍ തയാറാക്കിയ സത്യവാങ്മൂലം നല്‍കിയാല്‍ മതി.

പാസ്പോര്‍ട്ടില്‍  മാതാപിതാക്കളുടെ സ്ഥാനത്ത് ഗുരുവിന്‍െറ പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന സന്യാസിമാര്‍ക്കും സ്വാമിമാര്‍ക്കും അതിന് അനുവദിക്കും. അതിനായി മാതാപിതാക്കളുടെ സ്ഥാനത്ത് ഗുരുവിന്‍െറ  പേര് ചേര്‍ത്ത പാന്‍, ആധാര്‍ തുടങ്ങിയ ഏതെങ്കിലൂം സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.