കേസുകള്‍ക്ക്‌ തീര്‍പ്പാകുന്നു; അറ്റ്‌ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനത്തിന് വഴിതെളിയുന്നു

0

ജനകോടികളുടെ മനസ്സില്‍ നിന്നും അറ്റ്‌ലസ് രാമചന്ദ്രന് അത്ര പെട്ടന്നൊന്നും പോകാന്‍ കഴിയില്ല .പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു. 18 മാസമായി  ജയില്‍ വാസം അനുഭവിക്കുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്ന വാര്‍ത്ത അദ്ദേഹത്തിന്റെ അഭിഭാഷകര്‍ തന്നെയാണ് അറിയിച്ചത് .

അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെതുടര്‍ന്ന് ദുബായിലെ റിഫ, ബര്‍ദുബായി, നായിഫ് എന്നീപോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ്  2015 ഓഗസ്റ്റ് 23ന് രാമചന്ദ്രനെ പോലീസ് അറസ്റ്റുചെയതത്. സെക്യൂരിറ്റി ചെക്ക് മടങ്ങിയതിന്‍റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലായിരുന്നു അറസ്റ്റിലായെങ്കിലും പിന്നീട് വായ്പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തി. ഇതില്‍ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയ്യാറായതോടെയാണ് 18മാസമായി ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് മോചനത്തിനുള്ള വഴി തെളിയുന്നത് .

ഇതിനിടെ ചില ബിസിനസ് ഗ്രൂപ്പുകൾ അദ്ദേഹത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. എന്നാൽ, രാമചന്ദ്രൻ പുറത്തിറങ്ങാതെ സഹായിക്കാനും സാധിക്കാത്ത അവസ്ഥയിലായി. ഇതിനിടെയാണ് പ്രവാസി മലയാളികൾ കൂട്ടായി കൈകോർത്തു കൊണ്ടുള്ള ശ്രമങ്ങളും ഉണ്ടായത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകരും ഇടപെട്ട് പണം നൽകാൻ തീരുമാനമായത്. ഇപ്പോൾ ബാങ്കുകളുമായുള്ള ഭൂരിപക്ഷം കേസുകളും ഏതാണ്ട് ഒത്തുതീർപ്പായിട്ടുണ്ട്. രണ്ട് ബാങ്കുകളുമായുള്ള ഒത്തു തീർപ്പ് ചർച്ചകൾ കൂടി നടന്നുവരികയാണ്. രാമചന്ദ്രൻ പുറത്തിറങ്ങിയാൽ മാത്രമേ വസ്തുക്കൾ വിറ്റായാലും ബാങ്കുകൾക്ക് പണം തിരികെ നൽകാൻ സാധിക്കുകയുള്ളൂ. എന്നാൽ അദ്ദേഹത്തിന് മോചനം സാധ്യമാകാതെ പോയതാണ്  ഇടപെടൽ നീണ്ടപോകാൻ ഇടയാക്കിയത് .

ഇപ്പോൾ ഒമാനിലുള്ള അറ്റ്‌ലസ് ഗ്രൂപ്പിന്റെ ആശുപത്രികൾ വിറ്റാണ് ബാങ്കുകൾക്ക് നൽകാൻ ആവശ്യമായ പണം കണ്ടെത്തുന്നത്. ഇന്ത്യൻ വ്യവസായി ബിആർ ഷെട്ടിയാണ് ഈ ആശുപത്രികൾ ഏറ്റെടുത്തിരിക്കുന്നതെന്ന വിധത്തിലാണ് വാർത്തകൾ. ബിആർ ഷെട്ടിയുടെ എംഎൻസി ഗ്രൂപ്പ് വാങ്ങിക്കാൻ എത്തിയതോടെയാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാധ്യതയൊരുങ്ങുന്നത്. ഈ വിൽപന നടന്നു കഴിഞ്ഞാൽ ബാങ്കുകൾക്ക് നൽകാനുള്ള തുകയുടെ ആദ്യ ഘഡു നൽകാം എന്നാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ജയിലിൽ നിന്നിറങ്ങിയാൽ രാമചന്ദ്രന് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ബാങ്കുകൾ ഒത്തുതീർപ്പിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.എന്തായാലും ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ അറ്റല്‌സ് രാമചന്ദ്രന്റെ മോചനം താമസിയാതെ സാധ്യമാകും എന്ന് തന്നെയാണ് വിശ്വാസം .