ബ്രൂസ് ലീയുടെ മരണം; ഇന്നും സത്യമറിയാതെ ലോകം

0

ബ്രൂസ് ലീ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഇന്നും ഒരു രോമാഞ്ചമാണ്. തന്റെ ആയോധന കലകള്‍  കൊണ്ട് ലോകത്തെ കീഴടക്കിയ അഭ്യാസിയായിരുന്നു അദ്ദേഹം. ഏകദേശം മുപ്പതോളം സിനിമകളില്‍ ബ്രൂസ് ലി ബാലനടനായി അഭിനയിച്ചിട്ടുണ്ട്. കുങ് ഫൂ എന്ന ആയോധനകലയെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ കാരണമായ ഒരാളാണ് ബ്രൂസ് ലീ.

1973-നാണ് ഇദ്ദേഹം ലോകത്തെ വിട്ടു പിരിഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇന്നും അവസാനിച്ചിട്ടില്ല എന്നതാണ് വാസ്തവം. ലീയുടെ മരണത്തെക്കുറിച്ച് പല വിധത്തിലുള്ള വിവാദങ്ങള്‍ നിലനിന്നു. ഇന്നും പലര്‍ക്കും സംശയമുണര്‍ത്തുന്ന ഒന്നാണ് ലീയുടെ മരണം.

ചെറിയ ചെറിയ സിനിമകളില്‍ ബാലനടനായി ശ്രദ്ധേയനായ വ്യക്തിയാണ് ബ്രൂസ് ലീ. 18 വയസ്സായപ്പോഴേക്കും തന്നെ ഇരുപതിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷം ഇദ്ദേഹം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അഭിനയത്തില്‍ നിന്നും വിട്ട് ആയോധന കലയിലായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍. സാധാരണ സിനിമകളില്‍ ആക്ഷന്‍ സീനുകള്‍ വേഗത കൂട്ടിയാണ് കാണിച്ചിരുന്നതെങ്കില്‍ ബ്രൂസ് ലീയുടെ സിനിമകളില്‍ വേഗത എഡിറ്റിംഗിലൂടെ കുറച്ചായിരുന്നു കാണിച്ചിരുന്നത്. അത്രയും വേഗതയായിരുന്നു ബ്രൂസ് ലീയുടെ നീക്കങ്ങള്‍ക്ക്.

ആക്ഷന്‍ ഹീറോ ആയി ബ്രൂസ് ലീ എത്തിയ സിനിമയായിരുന്നു ദ ബിഗ് ബോസ്. ഷൂട്ടിംഗിനിടെ ബ്രൂസ് ലീ തന്നെ തിരക്കഥയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി. ഇതിനു ശേഷമാണ് ബ്രൂസ് ലീ താരമായി ഉയര്‍ന്ന് വന്നത്. ദ വേ ഓഫ് ദ ഡ്രാഗന്‍ ചരിത്രമായി മാറിയത് ദ ബിഗ് ബോസ് എന്ന ചിത്രത്തിനു ശേഷമാണ്. വാര്‍ണര്‍ ബ്രോസ് ഈ ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനു പിന്നാലെയാണ് ലോകസിനിമയിലെ ആയോധന കലയിലെ ആ ഇതിഹാസം നമ്മളെ വിട്ടപിരിഞ്ഞത്.

മുപ്പത്തി രണ്ടാം വയസ്സിലായിരുന്നു ഇദ്ദേഹത്തിന്റെ മരണം. എന്റര്‍ ഫോര്‍ ദ ഡ്രാഗണ്‍ എന്ന സിനിമയുടെ ഡബ്ബിംഗ് നടക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച ശേഷം കൃത്യമായ ചികിത്സയിലൂടെ സുഖപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം തലവേദനയെത്തുടര്‍ന്ന് ലീ വിശ്രമിക്കാനായി പോയി. എന്നാല്‍ ഇതിനിടെ തലവേദനക്ക് വേദന സംഹാരി കഴിച്ച ലീ പിന്നീട് ഉണര്‍ന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോവും വഴി മരണം സംഭവിച്ചു.

തലച്ചോറില്‍ നീര്‍ക്കെട്ടാണ് എന്നതായിരുന്നു മരണകാരണം. തലവേദന സമയത്ത് ബ്രൂസ് ലീ കഴിച്ച വേദന സംഹാരിയിലെ രാസവസ്തുക്കളോട് ലീയുടെ ശരീരത്തില്‍ നടന്ന പ്രതിപ്രവര്‍ത്തനമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.