ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 പറത്തിയത് ഈ ആറുവയസ്സുകാരന്‍; വീഡിയോ

1

ആദം എന്ന ആറു വയസുകാരന്‍ ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ കോക്പിറ്റിലിരുന്ന് പൈലറ്റിനോട് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. പൈലറ്റിനെ പോലും അതിശയിപ്പിക്കുന്ന ഈ മിടുക്കന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് ഇത്തിഹാദ് വിമാനക്കമ്പനി അധികൃതര്‍ ഇപ്പോള്‍.

ഒരാഴ്ച മുന്‍പാണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം കോക്പിറ്റിലെത്തിയ ആദം കോക്പിറ്റിലിരുന്ന് പൈലറ്റിനോട് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിപ്പിച്ചു നല്‍കി. സ്ഥിരം വിമാനയാത്ര നടത്തുന്നവര്‍ക്ക് പോലും അപരിചിതമായ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദമിന്റെയും പൈലറ്റുമാരുടേയും സംസാരം. കുട്ടിയുടെ ആഗ്രഹം മനസ്സിലാക്കിയതോടെ ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ആദം മുഹമ്മദ് അമീര്‍ എന്ന ഈജിപ്ഷ്യന്‍-മൊറോകന്‍ വംശജനായ കുട്ടിയെ ക്ഷണിച്ചുവരുത്തി പൈലറ്റാക്കുകയായിരുന്നു. പ്രത്യേകം നിര്‍മ്മിച്ച പൈലറ്റ് യൂണിഫോം ധരിച്ചാണ് ഈ ആറുവയസ്സുകാരന്‍ എത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380ാണ് ഇത്തിഹാദ് ആദമിനായി വിട്ടുകൊടുത്തത്.

ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി. ഇതിന്റെ വീഡിയോയും ഇത്തിഹാദ് പുറത്തുവിട്ടു. ഒരു യാത്രയില്‍ കോക്പിറ്റില്‍ വച്ച് ഞങ്ങളുടെ ക്രൂവിനോട് സംസാരിച്ച ആദം ഞെട്ടിച്ചുവെന്ന് ഇത്തിഹാദ് പത്രക്കുറിപ്പില്‍ പറഞ്ഞു. അവന്റെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അവന് പ്രിയപ്പെട്ട വിമാനം, ഞങ്ങളുടെ ട്രെയിനിങ് അക്കാദമിയില്‍ നിന്നും ഒരു ദിവസത്തേക്ക് നല്‍കുകയായിരുന്നു. മൊറോക്കോയില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദം എന്ന കുട്ടി ശ്രദ്ധയില്‍പ്പെട്ടത്.

കുട്ടിക്ക് വിമാനം പറത്തണമെന്നും വിമാനങ്ങളെക്കുറിച്ച് വളരെയധികം താല്‍പര്യമുണ്ടെന്നും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ മനസിലാക്കി. അങ്ങനെയാണ് ആദമിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചത്. ഇതിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഒരു ദിവസം നിങ്ങള്‍ ഒരു പൈലറ്റാകും. ‘ക്യാപ്റ്റന്‍ ആദം, നിങ്ങളുടെ സ്വപ്നങ്ങള്‍ കൂടുതല്‍ ഉയരത്തിലാകട്ടേ’ എന്നും ഇത്തിഹാദ് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു.ഓര്‍മ്മ വച്ച കാലം മുതല്‍ക്കെ വിമാനത്തോടുള്ള കടുത്ത ഇഷ്ടം കാരണം ഈ കുഞ്ഞന്‍ പൈലറ്റ് ഡോക്യുമെന്ററികള്‍ കണ്ടും വായിച്ചുമാണ് ടെക്കിനിക്കല്‍ വിഷയങ്ങളില്‍ വരെ അറിവ് സമ്പാദിച്ചത്.