മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം പോലും ലഭിക്കാതെ ഇന്ത്യന്‍ താരം ജയ്ഷ കുഴഞ്ഞ് വീണു

0

വനിതകളുടെ മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം പോലും നൽകാൻ ഇന്ത്യൻ ഒളിമ്പിക് അധികൃതർ തയ്യാറായിലെന്ന ഗുരുതര ആരോപണവുമായി മലയാളി താരം ഒ.പി.ജയ്ഷ..42 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിൽ പങ്കെടുത്ത ജെയ്ഷയ്ക്ക് ഇന്ത്യൻ അധികൃതർ വെള്ളം നൽക്കാതിരുന്നത് മൂലം നിർജലീകരണം സംഭവിച്ച  കുഴഞ്ഞു വീണിരുന്നു .

ഐ.എ.എ.എഫ് നിയമ പ്രകാരം ഒഫീഷ്യൽ പോയിന്റ് കൂടാതെ എല്ലാ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അത്‌ലറ്റുകൾക്ക് വെള്ളവും ഗ്ലൂക്കോസ് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും നൽകേണ്ടതാണ്. എല്ലാ 2.5 കിലോമീറ്ററിലും ദീർഖദൂര ഓട്ടക്കാർക്ക് വെള്ളം നൽകണം എന്നത് നിർബന്ധമാണ്. മറ്റു രാജ്യങ്ങളുടെ റിഫ്രഷ്മന്റ് പോയിന്റുകളിൽ വെള്ളവും, ഗ്ലൂക്കോസ് ബിസ്‌കറ്റുകളും ഉൾപ്പെടെ കായിക താരങ്ങൾക്ക് കരുത്തേകുന്ന വസ്തുക്കൾ നിറഞ്ഞപ്പോൾ ഇന്ത്യൻ ഡെസ്‌ക്കുകൾ നാഥനില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു .

അവസാനം ജെയ്ഷക്ക് ഒരുപരിധിവരെ സഹായകരമായത്  ഒളിംപിക് കമ്മിറ്റി തയാറാക്കിയ ഡെസ്ക്കുകളാണ്.എട്ടു കിലോമീറ്റർ പിന്നിടുമ്പോൾ മാത്രമേ അവ ലഭ്യമാകുകയുള്ളൂ. മറ്റ് രാജ്യക്കാരുടെ റിഫ്രഷ്മന്റ് പോയിന്റിൽ നിന്നും ഒന്നും സ്വീകരിക്കാൻ പാടില്ല എന്നുള്ളത് അവസ്ഥ കൂടുതല്‍  വഷളാക്കി. അതുകൊണ്ട് തന്നെ 2.5 കിലോമീറ്ററിന് പകരം ഓരോ 8 കിലോമീറ്ററിലുമാണ് ജയ്ഷയ്ക്ക് വെള്ളം ലഭിച്ചത്.30 കിലോമീറ്റർ പിന്നിട്ടതോടെ തളര്‍ന്നു വീഴുന്ന അവസ്ഥയിലായിരുന്നു താരം .’അത്രയും ചൂടിൽ അത്രയും ദൂരം ഓടുമ്പോൾ  വളരെയധികം വെള്ളം ആവശ്യമാണ്. മറ്റു അത്ലറ്റുകൾക്ക് വഴിയിൽ ഭക്ഷണം വരെ ലഭിച്ചിരുന്നു. തനിക്ക് ഒന്നും ലഭിച്ചില്ല എന്ന് മാത്രമല്ല ,ഒറ്റ ഇന്ത്യൻ പതാക കാണാൻ പോലും തനിക്ക് കഴിഞ്ഞില്ല എന്നാണ് ഇതിനെ പറ്റി ജെയ്ഷ പിന്നീട് പ്രതികരിച്ചത് .

ഒടുവിൽ 42 കിലോമീറ്റർ ദൂരം ഓടിത്തീർത്ത ജയ്ഷ ഫിനിഷിങ് ലൈനിൽ തളർന്നുവീണിരുന്നു. ഈ സമയത്ത് ടീം ഡോക്ടർ പോലും സ്ഥലത്തില്ലായിരുന്നു.ഫിനിഷിങ്ങ് പോയിന്റിൽ കുഴഞ്ഞ് വീണ ജയ്ഷ മൂന്നു മണിക്കൂറിന് ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്. ഏഴ് കുപ്പി ഗ്ലൂക്കോസാണ് ജയ്ഷയുടെ ശരീരത്ത്  കുത്തിവെച്ചത്.ബെയ്ജിങ്ങിൽ നടന്ന ലോകചാംപ്യൻഷിപ്പിൽ രണ്ടു മണിക്കൂറും 34 മിനിറ്റുമെടുത്ത് മാരത്തൺ ഓടിയ ജെയ്ഷ രണ്ട് മണിക്കൂറും 47 മിനിറ്റുമെടുത്താണ് റിയോയിലെ ഒാട്ടം പൂർത്തിയാക്കിയത്. ആകെ 157 പേർ പങ്കെടുത്ത മാരത്തണിൽ 89ാം സ്ഥാനത്താണ് ജെയ്ഷ ഫിനിഷ് ചെയ്തത്.