മലേഷ്യയിലെ മലയാളി യുവാവിന്‍റെ തിരോധാനത്തിന് അഞ്ച് ആണ്ട്

0

മാവേവിക്കര സ്വദേശിയായ അരുണിനെ മലേഷ്യയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് അഞ്ച് വര്‍ഷം. കപ്പല്‍ മുങ്ങിയെന്നാണ് മലേഷ്യയില്‍ നിന്ന് അരുണിന്‍റെ വീട്ട് കാര്‍ക്ക് ലഭിച്ച വിശദീകരണം, എന്നാല്‍ അരുണിനോടൊപ്പം ഉണ്ടായിരുന്ന ഒമ്പത് പേരില്‍ അഞ്ച് പേര്‍ സുരക്ഷിതരായി കരയിലെത്തി. അരുണടക്കമുള്ള നാലുപേരെ കാണാതായി എന്നാണ് മലേഷ്യയില്‍ നിന്ന് 2011 ഫെബ്രുവരി മാസത്തില്‍ അരുണിന്‍റെ അച്ഛന്‍ രാജുവിന് ലഭിച്ച സന്ദേശം. മലേഷ്യയിൽതന്നെ തുറമുഖത്തു നിന്നു തുറമുഖങ്ങളിലേക്കു സാധനങ്ങൾ എത്തിക്കുന്നതിനായി   ഉപയോഗിച്ചിരുന്ന കപ്പലിലായിരുന്നു അരുണിന്‍റെ ജോലി. നാട്ടിലേക്ക് വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അരുണ്‍ അപ്രത്യക്ഷനാകുന്നത്.

അരുണിനെ കാണാതായതു സംബന്ധിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി മുഖേന കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനുൾപ്പെടെ നല്‍കിയെങ്കിലും ഒന്നും നടന്നില്ല. മലേഷ്യന്‍ എംബസിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കും എന്ന ഉറപ്പിന്‍മേല്‍ ആ പ്രതീക്ഷ അവസാനിച്ചു. കാരണം ഇന്ന് വരെ ഒരു വിവരവും അരുണിന്‍റെ മാതാപിതാക്കള്‍ക്ക് ഇവിടെ നിന്ന് ലഭിച്ചില്ല.  ആദ്യമൊക്കെ അരുണിന്‍റെ മൊബൈലിലേക്ക് കോളുകള്‍ പോയിരുന്നെങ്കിലും അവ്യക്തമായ സംസാരങ്ങളല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും തങ്ങളുടെ മകന്‍ എന്നെങ്കിലും തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് അരുണിന്‍റെ മാതാപിതാക്കള്‍.