ഇറാഖിലെ ഐഎസ് തീവ്രവാദികളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാകാമെന്ന് മെറീന ജോസ്‌

1

ഇറാഖിലെ ഐഎസ് തീവ്രവാദികളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാകാമെന്ന് മെറീന ജോസ്. ടേക്ക് ഓഫ് എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതിലും ഭീകരമായിരുന്നു തങ്ങള്‍ നേരിട്ട അവസ്ഥയെന്ന് മെറീന പറയുന്നു.

ആശുപത്രിയില്‍നിന്നിറങ്ങി ബസിലേക്ക് കയറാന്‍ ഒരുദിവസം ഭീകരര്‍ ആവശ്യപ്പെട്ടു. എല്ലാവരും മടിച്ചുനിന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വിളിച്ച് മെറീന പറഞ്ഞു, ”ഇനി നിന്നാല്‍ ഒരാള്‍ പോലും രക്ഷപ്പെടില്ല”. കേന്ദ്ര മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി യെസ് പറഞ്ഞപ്പോഴാണ് 45 സഹപ്രവര്‍ത്തകരുമായി മെറീന ഭീകരരുടെ ബസില്‍ കയറിയത്. മെറീനയും കൂട്ടരും ബസില്‍ കയറിയതിന് പിന്നാലെ ഭീകരര്‍ ആശുപത്രി ബോംബിട്ട് തകര്‍ത്തു.

 

ഒരുപകലും രാത്രിയും മുഴുവനും നിറുത്താതെ യാത്ര. അടച്ചുമൂടിക്കെട്ടിയ ബസിനുള്ളില്‍ കൊടുംചൂട്. മനസലിവുതോന്നിയ ഭീകരര്‍ രണ്ടുവട്ടം കുടിവെള്ളവും ലഘുഭക്ഷണവും വാങ്ങിത്തന്നു. കൊല്ലാന്‍ കൊണ്ടുപോവുകയാണെന്നാണ് തോന്നിയത്. ജീവനെക്കുറിച്ച് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പുറത്തേക്ക് ഒളിഞ്ഞുനോക്കുമ്പോള്‍ എങ്ങും തകര്‍ന്ന കെട്ടിടങ്ങളും മലനിരകളും മാത്രം. ആ യാത്രയില്‍ ദൈവം ഞങ്ങള്‍ക്ക് തുണയായി. എത്ര തുക തന്നാല്‍ വിടാം എന്ന് ഭീകരരുടെ ചര്‍ച്ചകളില്‍ കേട്ടിട്ടുണ്ട്. ഭീകരര്‍ക്ക് മോചനദ്രവ്യം നല്‍കിയെന്നത് ആക്ഷേപമല്ല, അങ്ങനെ തന്നെയായിരിക്കാം. ഭാഗ്യംകൊണ്ട് എല്ലാം ഒത്തുവന്നു എന്ന് മെറിന പറയുന്നു.

മെറീന ജോസിന്റെയും സഹപ്രവര്‍ത്തരായ നഴ്‌സുമാരും ഇറാഖ് തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടുന്ന അനുഭവത്തെ പ്രമേയമാക്കിയാണ് മഹേഷ് നാരായണന്‍ ടേക്ക് ഓഫ് എന്ന ചിത്രം പ്രക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. മെറീന ജോസിനെ സിനിമയില്‍ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു.