MLES സിംഗപ്പൂരിന്‍റെ അപേക്ഷ ഗൗരവമായി പരിഗണിക്കും :മുഖ്യമന്ത്രി

0

കൊച്ചി : സിംഗപ്പൂരില്‍ മലയാളം രണ്ടാം ഭാഷയായി അന്ഗീകരിക്കാനുള്ള മലയാളം ലാംഗ്വേജ് എഡ്യൂക്കേഷന്‍ സൊസൈറ്റി(MLES)യുടെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുന്നു.സ്പീക്കര്‍മാരുടെ സമ്മേളനത്തോടനുബന്ധിച്ച് ഈയിടെ സിംഗപ്പൂര്‍ സന്ദര്‍ശിച്ച സ്പീക്കര്‍ക്ക് MLES നല്‍കിയ നിവേദനത്തെ തുടര്‍ന്ന്  കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സിലബസില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താനാവശ്യമായ ശ്രമങ്ങള്‍ സ്വീകരിക്കണമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മുഖ്യമന്ത്രിയോടും ഗ്രാമവികസന-നോര്‍ക്ക വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്‍ദേശം ഗൗരവമായി പരിഗണിക്കുമെന്നും അതിനായുള്ള ശ്രമങ്ങള്‍ ഉടനാരംഭിക്കുമെന്നും മുഖ്യമന്ത്രി സ്പീക്കറെ അറിയിച്ചു.

കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ രണ്ടാം ഭാഷയായോ മൂന്നാം ഭാഷയായോ മലയാളം പഠിക്കാനുള്ള അവസരമൊരുക്കുകയാണ് അഭികാമ്യം. അതിനായുള്ള ശ്രമങ്ങള്‍ക്ക് ഗവണ്‍മെന്റ് മുന്‍കൈ എടുക്കേണ്ടതുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. ഇന്ത്യന്‍ ഭാഷകളായ ബംഗാളി, ഗുജറാത്തി, ഹിന്ദി, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകള്‍ക്കെല്ലാം ഇതിനുള്ള അവസരമുണ്ട്

മലയാളം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സിലബസില്‍ ഉള്‍പ്പെടുത്തിയാല്‍  , ഇതിന്റെ സിലബസനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മലയാളം രണ്ടാംഭാഷയായി പഠിക്കാനവസരം ലഭിക്കും. ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (ഐ.ജി.സി.എസ്.ഇ) ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ എഡ്യൂക്കേഷന്‍ (ജി.സി.ഇ) എന്നീ സ്‌കീമുകളനുസരിച്ചാണ് വിദേശ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം സ്‌കൂളുകളും പരീക്ഷകള്‍ നടത്തുന്നത്. ഇവ രണ്ടും യൂണിവെഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ് ഇന്റര്‍ നാഷണല്‍ എക്‌സാമിനേഷന്‍സ് (സി.ഐ.ഇ) പ്രകാരമുള്ളതാണ്.

മലയാളവും യൂണിവേഴ്‌സിറ്റി ഓഫ് ക്രേംബ്രിഡ്ജിന്റെ സിലബസില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇതിന് പരിഹാരമാകുവെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സിംഗപ്പൂരിലെ മലയാളികള്‍ക്കുമാത്രമല്ല, ക്രേംബ്രിഡ്ജ് യൂണിവേഴ്സ്റ്റി സിലബസില്‍ പഠനം നടത്തുന്ന മറ്റ് എല്ലാ രാജ്യങ്ങളിലേയും കുട്ടികള്‍ക്ക് മലയാളം പഠിക്കാനുള്ള അവസരവും ഇതുമൂലമുണ്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു.