നൗഫ് മര്‍വായ്; രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച സൗദി അറേബ്യന്‍ വനിത

1

രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചവരില്‍ സൗദി അറേബ്യന്‍ വനിതയും. നൗഫ് മര്‍വായ് എന്ന യോഗ അധ്യാപികയ്ക്കാണ് പുരസ്‌കാരം.ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ക്ക് അാര്‍ഹരായത് 14 സ്ത്രീകളാണ്.

സൗദി അറേബ്യയില്‍ 3000 ത്തിലധികം പേര്‍ക്കാണ് നൗഫ് മര്‍വായ് യോഗ പരിശീലനം നല്‍കുന്നത്. ഗള്‍ഫ് മേഖലയിലെ ആദ്യത്തെ യോഗപഠന കേന്ദ്രമായ അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയാണ് നൗഫ് മര്‍വായ്. 2010ലാണ് ഇത് സ്ഥാപിച്ചത്. കഴിഞ്ഞ 19 വര്‍ഷമായി യോഗ പരിശീലിക്കുന്ന ഇവര്‍ പല രാജ്യങ്ങളിലും സഞ്ചരിച്ച് യോഗ പരീശീനത്തിന് പ്രചാരണം നല്‍കി വരുന്നു. ജന്മനാ രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയായിരുന്ന നൗറ യോഗപരിശീലനവും ആയുര്‍വേദവുംകൊണ്ടാണ് അതിജീവിച്ചത്.

നൗഫ് മര്‍വായ് എന്ന 37കാരിയുടെ ശ്രമഫലമായാണ് സൗദി അറേബ്യയില്‍ യോഗ കായിക ഇനമായി അംഗീകരിക്കപ്പെട്ടത് തന്നെ എന്ന് പറയാം. വര്‍ഷങ്ങളായി സൗദിയില്‍ യോഗ പഠിപ്പിക്കുന്ന നൗഫ് മര്‍വായി 2005 മുതലാണ് യോഗയെ കായിക ഇനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍ നൗഫിന്റെ ആവശ്യത്തോട് സൗദി സര്‍ക്കാര്‍ പൂര്‍ണ്ണമായും മുഖംതിരിച്ചു. പക്ഷേ, ആ തിരിച്ചടികളിലൊന്നും നൗഫ് തളര്‍ന്നില്ല.

സര്‍ക്കാരില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാതായതോടെ നൗഫ് മര്‍വായി സൗദി റോയല്‍ കൗണ്‍സില്‍ അംഗമായ രാജകുമാരിയുടെ മുന്നിലെത്തി. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന രാജകുമാരി റീമ ബിന്‍ത്ത് ബാന്‍ദര്‍ ആല്‍സൗദ് നൗഫിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി. വനിതകള്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് യോഗ അഭ്യസിക്കാനും പഠിപ്പിക്കാനും സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയത്.