ഭീകരവാദസംഘങ്ങളുമായി ബന്ധം; ഖത്തറിനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

0

ഭീകരവാദ സംഘങ്ങൾക്ക് ഖത്തർ സഹായം നൽകുന്നുവെന്നാരോപിച്ച് ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചു.

ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഖത്തറുമായുള്ള കര, ജല, വായു അതിര്‍ത്തികള്‍ അടക്കുകയാണെന്ന് നാലു രാജ്യങ്ങളും വ്യക്തമാക്കി. ഖത്തറില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ധാക്കുമെന്ന് വിമാന കമ്പനികളും അറിയിച്ചു തുടങ്ങി. ദോഹയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ നാളെ മുതല്‍ ഉണ്ടാകില്ലെന്ന് എത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു.

യമന്‍, സിറിയ എന്നിവിടങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തീവ്രവാദ സംഘടനകളെ ഖത്തര്‍ പ്രത്യക്ഷമായും, പരോക്ഷമായും സഹായിക്കുന്നുവെന്നതാണ് നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള കാരണമായി സൗദി ഉത്തരവില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഖത്തറുമായുളള ബന്ധം തുടര്‍ന്നും നിലനിര്‍ത്തുക എന്നത് ബുദ്ധിമുട്ടാണെന്നും ഉത്തരവിലുണ്ട്. സൗദി സഖ്യ സേനയില്‍ നിന്നും ഖത്തറിനെ മാറ്റിയിട്ടുണ്ട്.

ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ വിമാനസർവീസുകളും യുഎഇ റദ്ദാക്കിയിട്ടുണ്ട്. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് നടത്തില്ലെന്ന് എത്തിഹാദ് എയർവെയ്സ് അറിയിച്ചു. നാളെ മുതൽ സർവീസുകൾ ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു.