അമേരിക്ക അടിച്ചുമാറ്റിയ സദ്ദാം ഹുസൈന്റെ ചെസ് ബോര്‍ഡ് ഒടുവില്‍ തിരികെ നല്‍കി

0

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 11 വര്‍ഷമാകുന്ന വേളയില്‍ അമേരിക്ക അപഹരിച്ച അദ്ദേഹത്തിന്റെ ചെസ് ബോര്‍ഡ് തിരികെ നല്‍കി. 2003 ല്‍ ഇറാക്കില്‍ നിന്നും സദ്ദാമിനെ പിടികൂടിയ അമേരിക്ക അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവ പലതും അപഹരിച്ചിരുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. അത്തരത്തില്‍ അമേരിക്ക കൈക്കലാക്കിയ ഒന്നാണ് സദ്ദാമിന്റെ വിശേഷപ്പെട്ട ചെസ് ബോര്‍ഡ്.

സദ്ദാം ഹുസൈന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമായിരുന്നു ചതുരംഗം കളിയെന്നത് ലോകമറിയുന്ന വസ്തുതയാണ്‌. അതുകൊണ്ട് തന്നെ വളരെ വിശേഷമായ ലോഹത്തില്‍ തീര്‍ത്തതും സ്വര്‍ണം പൂശിയതുമായ ചെസ് ബോര്‍ഡിലാണ് സദ്ദാം അങ്കം വെട്ടിയിരുന്നത്‌.വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, സമ്മാനം നല്‍കുന്ന ഭാവത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ വെച്ച് ശനിയാഴ്ച അമേരിക്ക അത് മടക്കി നല്‍കിയത്. ഇറാഖിലെ മ്യൂസിയത്തില്‍ നിന്നും പുരാതനമായ ആയിരക്കണക്കിന് വസ്തുക്കളാണ് 2003ലെ യുദ്ധസമയത്ത് മോഷ്ടക്കപെട്ടിട്ടുള്ളത്. ഇങ്ങനെ നഷ്ടപ്പെട്ടതാണ് അമൂല്യമായ ലോഹത്തില്‍ തീര്‍ത്ത സ്വര്‍ണം പൂശിയ ഈ ചെസ് ബോര്‍ഡ്.

അടിച്ചുമാറ്റിയ സാധനം മടക്കി നല്‍കിയെങ്കിലും എങ്ങനെ ഇത് അമേരിക്കയുടെ കൈയിലെത്തിയെന്ന് വിശദീകരിക്കാന്‍ അവര്‍ തയാറായില്ല. ഇറാഖില്‍ നിന്ന് കടത്തിക്കൊണ്ട് പോയ പുരാവസ്തുകള്‍ തിരിച്ചു നല്‍കണമെന്ന്‌ അടിയന്തര അറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 2015ല്‍, യുഎസ്, ഇറ്റലി, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ചിലത് തിരിച്ചെത്തി. ഇതില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് നഷ്ടപ്പെട്ട 200 വസ്തുക്കളും ഉള്‍പ്പെടുന്നു.കടത്തിക്കൊണ്ട് പോയ പുരാവസ്തുക്കള്‍ തിരികെ നല്‍കണമെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയം അറിയിച്ചിരുന്നതിന് ശേഷമാണ് ഇത് കണ്ടെത്തിയത്.