സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി

0

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി. അടുത്ത വര്‍ഷം ജൂണ്‍ 24 മുതല്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുമതിക്കാനുള്ള സുപ്രധാന തീരുമാനം നിലവില്‍ വരും. സൗദി ചരിത്രത്തിലെ സുപ്രധാന വിജ്ഞാപനം കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവാണ് പുറത്തിറക്കിയത്.

2018 ജൂണ്‍ 24 മുതല്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിംങ് ലൈസന്‍സ് അനുവദിക്കാനുള്ള സുപ്രധാന തീരുമാനമാണ് സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചത്. സൗദി ജനത ആഹ്ലാദപൂര്‍വ്വമാണ് തീരുമാനത്തെ സ്വാഗതം ചെയ്തത്. സൗദി ഉന്നതസഭയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജാവ് ആഭ്യന്തരമന്ത്രാലയത്തിന് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്.

ഇസ്ലാമിക ശരീഅത്ത് നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. എങ്കിലും മുന്‍കരുതല്‍ നടപടിയെന്നോണം സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിക്കുകയായിരുന്നു. നിരവധി ലോക രാജ്യങ്ങള്‍ സൗദിയുടെ ഇത്തരം തീരുമാനങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സൗദിയുടെ ഉന്നതതല യോഗത്തില്‍ ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായമനുസരിച്ചാണ് പുതിയ വിജ്ഞാപനം. സ്ത്രികള്‍ വാഹനമോടിക്കുന്നതിലെ  മുന്‍കരുതല്‍ നടപടി ഇനി ആവിശ്യമില്ലെന്ന് മതപണ്ഡിതന്മാരുടെ സഭ തീരുമാനിച്ചതായിട്ടാണ് പ്രസ് ഏജന്‍സി പുറത്തുവിട്ട രാജവിജ്ഞാപനത്തില്‍ പറയുന്നത്.

പദ്ധതി നടപ്പിലാക്കുന്നത് പഠിക്കാന്‍ ആഭ്യന്തരം, ധനകാര്യകാര്യം, തൊഴില്‍സാമൂഹികക്ഷേമം എന്നീ മന്ത്രാലയത്തിലെ പ്രതിനിധികള്‍  അടങ്ങുന്ന സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഈ കമ്മിറ്റി മുപ്പത് ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം.