ആമീറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; ദംഗലിനും ആമിറിനുമെതിരേ ഗീതാ ഫോഗട്ടിന്റെ യഥാര്‍ഥ കോച്ച്

0

ദംഗല്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്തു ഓടുമ്പോള്‍ ചിത്രത്തിനെക്കുറിച്ചു തീരെ സന്തുഷ്ടനല്ലാത്ത ഒരാളുണ്ട്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ റെസലിങ് ടീമിന്റെ അഞ്ച് പരിശീലകരില്‍ ഒരാളായ പി ആര്‍ സോന്ദി. സിനിമയിലെ കോച്ചിന്റെ കഥാപാത്രത്തിന് പി.ആര്‍.കദം എന്നാണ് നാമകരണം ചെയ്തിരിക്കുന്നതെങ്കിലും അതിന് ആസ്പദമാക്കിയിരിക്കുന്നത് സോന്ധിയെയാണ്. ചിത്രത്തില്‍ നെഗറ്റീവ് പരിവേഷമുള്ള കഥാപാത്രമാണ് കോച്ചിന്റേത്. സിനിമയില്‍ തന്റെ കഥാപാത്രത്തെ വാസ്തവവിരുദ്ധമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗീതാ ഫോഗട്ടിന്റെ യഥാര്‍ഥ കോച്ചായിരുന്ന പി.ആര്‍.സോന്ധി.

സിനിമ മൂലം തന്റെ കരിയര്‍ നശിച്ചേക്കും എന്നും പോലും സോന്ദി ആരോപിക്കുന്നു. കഥയെ ഒന്നുകൂടി രസകരമാക്കാന്‍ തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും നടന്ന സംഭവം പോലെയാണു പലതും ചിത്രികരിച്ചത് എന്നും സോന്ദി പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് ആമിര്‍ തന്നെ വന്നു കണ്ടു കുറച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്നു.എന്നാല്‍ ശേഖരിച്ച് എന്തിനാണു സാങ്കല്‍പ്പികമായ കെട്ടുകഥ സിനിമയില്‍ ഉണ്ടാക്കിയത് എന്നും സോന്ദി ചോദിക്കുന്നു. മാത്രമല്ല മഹാവീറിനെക്കുറിച്ചു പരമാര്‍ശിക്കുന്നതിലും തെറ്റുകളുണ്ട്. സിനിമ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അവര്‍ എന്നെയാണ് ഉപയോഗിച്ചത് അതു വളരെ മോശമായിപോയി. സിനിമയില്‍ കാണുന്നു പല രംഗങ്ങളും സത്യമല്ല. ഗീതയെ സ്വന്തം മകളെ പോലെയാണ് ഞാന്‍ നോക്കിയത്.

സിനിമ കണ്ടതിന് ശേഷം ഈ വിഷയത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.ദംഗലിലെ കോച്ചിന്റെ ചിത്രീകരണത്തില്‍ റെസ്‌ലിംഗ് ഫെഡറേഷനും അതൃപ്തി അറിയിച്ചിട്ടുണ്ട്.