ഭൂമിയിലെ മഞ്ഞുകട്ട; മൈനസ് 62 ഡിഗ്രി സെൽഷ്യസില്‍ തണുത്തുവിറങ്ങലിച്ച ഈ ഗ്രാമത്തിലെ ജീവിതം കേട്ടാല്‍ ഞെട്ടും

1

ഭൂമിയിലെ മഞ്ഞുകട്ട എന്ന് സൈബീരിയയിലെ ഒയ്മ്യാക്കോൺ എന്ന ഗ്രാമത്തെ വിളിക്കാം. കാരണം ലോകത്ത് ഒരുപക്ഷെ ജനവാസ മുള്ളതില്‍ വെച്ചു ഏറ്റവും തണുപ്പേറിയ സ്ഥലമാകും ഇത്. മൂത്രം ഒടിച്ചുകളയേണ്ടിവരുന്നത്ര തണുപ്പാണ് ഇവിടെ. എല്ലുകൾ പോലും മരവിക്കുന്ന ഈ ഗ്രാമത്തിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രി സെൽഷ്യസ്. ജനുവരിയിലെ ശരാശരി താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസ് ഇപ്പോള്‍ 500-ഓളം ആളുകളാണ് ഇവിടെയുള്ളത്.

മുഖാവരണം അണിയാതെ പുറത്തിറങ്ങാനാവില്ല ഇവിടെ. മുഖാവരണം മാറ്റിയാൽ ആ നിമിഷം കൺപീലികളിൽ മഞ്ഞുവീണ് മൂടും. നാട്ടുകാരുടെ കണക്കനുസരിച്ച് ഇവിടെ ഇക്കൊല്ലം ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പ് മൈനസ് 67 ഡിഗ്രി സെൽഷ്യസാണ്.  മൈനസ് 68 ഡിഗ്രി സെൽഷ്യസാണ് ജനവാസകേന്ദ്രത്തിലെ അനുവദനീയമായ ഏറ്റവും തണുപ്പ്.

റെയിൻഡിയർ വളർത്തലുകാരുടെ ഇടത്താവളമായിരുന്നു ഒയ്മ്യാക്കോൺ. ചൂടുവെള്ളം വരുന്ന ഒരു ഉറവ ഇവിടെയുണ്ടായിരുന്നു. അവിടെനിന്ന് വെള്ളം ശേഖരിക്കാനാണ് ഇടയന്മാർ ഈ ഗ്രാമത്തിലെത്തിയിരുന്നത്. അവരാണ് പിന്നീട് ഇവിടെ കുടിയേറി താമസിക്കാൻ തുടങ്ങിയത്.

1933-ൽ ഇവിടെ മൈനസ് 67.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിലും തണുപ്പ് അന്റാർട്ടിക്കയിലുണ്ടാകാറുണ്ട്. എന്നാൽ, അവിടെ സ്ഥിരമായി ആളുകൾ താമസിക്കുന്നില്ല. ഇവിടെ ജീവിക്കുന്നവർ നേരിടുന്ന നിരവധി പ്രതിസന്ധികളുണ്ട്. പേനയിലെ മഷി കട്ടപിടിക്കുക, മുഖം വലിഞ്ഞുമുറുകി മുറിയുക, ബാറ്ററികൾ വേഗം ചാർജ് തീരുക തുടങ്ങി. ബാറ്ററി ചാർജ് വേഗം നഷ്ടമാകുന്നതിനാൽ, കാറുകൾ ദിവസം മുഴുവൻ എൻജിൻ സ്റ്റാർട്ട് ചെയ്ത് നിർത്തേണ്ടിവരാറുണ്ട്.

ആളുകൾ മരിച്ചാൽ ശവസംസ്‌കാരമാണ് മറ്റൊരു പ്രതിസന്ധി. കുഴിച്ചിടാൻ പറ്റിയ ഇടം കണ്ടുപിടിക്കണമെങ്കിൽ, തീകത്തിച്ച് ആദ്യം മഞ്ഞുരുക്കിക്കളയണം. കുഴിക്കുംതോറും അതിൽ വീണ്ടും മഞ്ഞ് വീണ് നിറയുകയും ചെയ്യും. മൃതദേഹം കുഴിച്ചിടാൻ പാകത്തിൽ ഒരു കുഴി കുഴിക്കണമെങ്കിൽ ദിവസങ്ങളോളം കൽക്കരി കത്തിക്കേണ്ടിവരും. അതിനുശേഷം മാത്രമേ ശവസംസ്‌കാരം നടക്കൂ. തണുപ്പ് കൂടുതലായതിനാൽ, മൃതദേഹം അഴുകാനും കാലതാമസമെടുക്കും.