ആയിരം വാക്കുകളേക്കാള്‍ മൂര്‍ച്ഛയുണ്ട് ഈ ചിത്രത്തിന്

0

ചില ചിത്രങ്ങള്‍ക്ക് വാക്കുകളേക്കാള്‍ ശക്തി ഉണ്ടെന്നു പറയാറുണ്ട്‌. ഈ കുരുന്നിന്റെ കണ്ണീര്‍ വറ്റിയ മുഖം ലോകമനസാക്ഷിയോട് ചോദിക്കുന്നതും ഒരു നൂറു ചോദ്യങ്ങള്‍ ആണ്.സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ക്രൂരത വെളിവാക്കുന്ന ഒരായിരം ചിത്രങ്ങള്‍ ഇതിനോടകം ലോകം കണ്ണീരോടെ കണ്ടു കഴിഞ്ഞു.ആ നിരയിലേക്ക് വീണ്ടും ഒരു നൊമ്പരചിത്രം കൂടി.

വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഈസ്‌റ്റേണ്‍ അലെപ്പോയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് മുഖത്ത് ചോരയൊലിച്ച് ആംബുലന്‍സില്‍ ഇരിക്കുന്ന അഞ്ച് വയസ്സുകാരന്‍ ഒമ്രാന്‍ ദഖ്‌നീഷ് എന്ന അഞ്ചു വയസുകാരന്റെ ചിത്രങ്ങളും വീഡിയോയുമാണ് സാമൂഹ്യമാധ്യമങ്ങളിള്‍ ഇപ്പോള്‍ നൊമ്പരകാഴ്ച്ചയാകുന്നത്.  വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട ഒമ്രാനെ രക്ഷിച്ച് ആംബുലന്‍സില്‍ ഇരുത്തുന്ന വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.ശരീരമാസകലം പൊടിപിടിച്ചും നെറ്റിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലുമാണ് ഒംറാനെ കണ്ടെടുത്തത്.നേരെ ആംബുലന്‍സില്‍ ഇരുത്തിയെങ്കിലും കുട്ടി കരയുന്നുണ്ടായിരുന്നില്ല. നിര്‍വികാരനായി അവന്‍ എല്ലാവരെയും നോക്കുക മാത്രം ആണ് ചെയ്തതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു .കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് വ്യക്തമായ വിവരമില്ല. ഒംറാനെ പ്പോലെ നിരവധി കുട്ടികള്‍ ഈ ദുരിതങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

2011ല്‍ ആരംഭിച്ച് ഇപ്പോഴും തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 2.9 ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. രാജ്യത്തെ പകുതി ജനങ്ങള്‍ക്കും അന്യരാജ്യങ്ങളിലേക്ക് പ്രാണരക്ഷാര്ധം  പലായനം ചെയ്യേണ്ടി വന്നു.ഭക്ഷണവും വെള്ളവുമില്ലാതെ രാജ്യാധിര്‍ത്തികളില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം അഭയത്തിനായി കാത്തുകിടക്കേണ്ടി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.