പന്ത്രണ്ട് രൂപ, ഒരു ജീവിതം…

0

പന്ത്രണ്ട് രൂപയ്ക്ക് കോടികള്‍ക്ക് മേലെ വിലയുണ്ട് എന്ന് ഒരു ചെറിയ കോടീശ്വരന് തോന്നിയാല്‍. അല്ലെങ്കില്‍ എപ്പോഴാണ്  ആ വില ഉണ്ടാവുക എന്ന് പരീഷിച്ച് അറിയുക. ആ പൊന്നും വിലയെ ചില്ലിട്ടു സൂക്ഷിക്കുക…
.
പറഞ്ഞു വരുന്നത് ഒരു കഥയല്ല. പച്ചയായ മനുഷ്യ ജീവിതത്തില്‍ ഒളിച്ചിരിക്കുന്ന ഒരു ജീവിത യാഥാര്‍ഥ്യം. അത് അറിയാന്‍ വേഷം കെട്ടി ആടുന്ന മനുഷ്യന്‍ തന്നെ, മറു വേഷം കെട്ടി ആടണം.. രൂപവും ചേലയും പ്രായവും ചമയം ചാര്‍ത്തുന്ന മനുഷ്യ ജന്മത്തില്‍ കോടീശ്വരന്‍ തെരുവില്‍ ഇരുന്നു പാടിയാലും ചുറ്റും കൂടുന്നവര്‍ അയാളെ പിച്ചക്കാരന്‍ ആയേ കരുതൂ.  എത്ര പണം വാരിക്കൂട്ടിയാലും ദാരിദ്യം, വാര്‍ധക്യം ഇവ  നിറഞ്ഞ അനാഥത്വം ഒരുവനെ, തെരുവിന്‍റെ മകനായെ കാണൂ……

ദൈവം കനിഞ്ഞു നല്‍കിയ സംഗീതം, തെരുവിന്‍റെ തിരക്കിലും തണുപ്പിലും പൂത്തുലയും. ഒരു വൃദ്ധ-തെരുവ് ഗായകന്‍ പാടുന്നു  .. മൂളിപ്പായുന്ന വാഹനങ്ങള്‍ക്കും തെരുവ് യാത്രകാര്‍ക്കും അതിനെ മാറ്റി നിറുത്താന്‍ പറ്റില്ല. കീറ്റ ചാക്കില്‍ ഇരുന്നു പാടുന്ന ഒരു വൃദ്ധ ഗായകന്‍റെ സ്വര മധുരിമ ഒരു തെരുവിനെ എങ്ങനെയാണ് പിടിച്ചു നിര്‍ത്തിയത് എന്ന് കാണാന്‍ ഒരു വീഡിയോ.

ഇത് ആയിരങ്ങളെ ആരവ കടലില്‍ നിറയ്ക്കുന്ന സോനു നിഗം. നിറഞ്ഞു തുള്ളുന്ന യൗവന കടലിനെ ഇളക്കി മരിക്കുന്ന ശബ്ദം. ഇവിടെ സോനു ഒരു വേഷപ്പകര്‍ച്ച നടത്തുന്നു. ഒരു തെരുവ് ഗായകന്‍റെ, ഒരു വൃദ്ധ ഗായകന്‍റെ… മുംബൈയിലെ തെരുവുകളില്‍ ഹാര്‍മോണിയം പിടിച്ചു ഫൂട്ട് പാത്തിലും മരത്തറയിലും പാടിയ സോനു ജീവിതത്തിലെ മറ്റൊരു മുഖം കണ്ടു. പണത്തിനു മേല്‍ ഒരു പാട്ടിനു ജീവന്‍ ഉണ്ടെന്ന്. ഒരേ വ്യക്തി അതേ ശബ്ദം എന്നാല്‍  വേഷവും പ്രായവും ജീവിതട്ടിനു മേല്‍ എത്ര പ്രധാനവല്‍ക്കരിക്കപ്പെടുന്നു എന്നാണ് ഇത് കാട്ടുന്നത്.  

നാളെകളെ നോക്കി ജീവിക്കുന്ന നാം, ഇന്നുകളെ കാണാനോ പ്രശംസിക്കണോ അതിനൊത്ത് ജീവിക്കാനോ മറക്കുന്നു. ആ സന്തോഷത്തെ മറക്കുന്നു. തെരുവില്‍ കണ്ട ഒരു യുവാവ് കൈകളില്‍ പിടിച്ചു ആഹാരം കഴിച്ചോ എന്ന് ചോദിച്ചു ആരും കാണാതെ കൈയ്യില്‍ പന്ത്രണ്ട് രൂപ ആണ് കൊടുത്തത്, സോനു അതിനെ ലക്ഷങ്ങള്‍ ആയി മതിക്കുന്നു… എന്നെങ്കിലും  അയാള്‍ക്ക് ഒരു സമ്മാനം തിരികെ നല്ക്കണം എന്നും ആഗ്രഹിക്കുന്നു. ആ അവസ്ഥയില്‍ ധര്‍മ്മമായി കിട്ടിയ പന്ത്രണ്ട് രൂപ ഓഫീസില്‍ ഫ്രെയിം ചെയ്തു വയ്ക്കാം എന്നും തീരുമാനിച്ചു.. ഒരു ജീവിത രൂപം നല്‍കിയ മൂല്യം. ഒരു ഷോ നടത്താന്‍ ലക്ഷങ്ങള്‍ വാങ്ങുന്ന സോനുവിന് കിട്ടിയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലം.