കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ഇ-ബോര്‍ഡിംഗ് സംവിധാനം വരുന്നു..

0

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) യാത്രക്കാരുടെ സൌകര്യാര്‍ത്ഥം ഇ-ബോര്‍ഡിംഗ് സംവിധാനം നടപ്പിലാക്കാന്‍ പദ്ധതിയിടുന്നു. എയര്‍പോര്‍ട്ടിലെ എല്ലാ പ്രധാന ചെക്ക് പോയിന്റുകളിലും ഇത് നടപ്പാക്കുക വഴി, സുഗമമായ യാത്രാസംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. അതുകൂടാതെ ഇ-ബോര്‍ഡിംഗ് സംവിധാനം ഉപയോഗിച്ച് അനധികൃത കടന്നുകയറ്റം ഒഴിവാക്കാനും, ടിക്കറ്റുകളില്‍ നടത്തിയേക്കാവുന്ന കൃത്രിമം ഒഴിവാക്കാനും സാധിക്കും.

കേന്ദ്രസര്‍ക്കാര്‍ ഈയിടെ ആരംഭിച്ച “ഡിജി-യാത്ര” പദ്ധതിയുടെ ഭാഗമായാണ് കൊച്ചിയിലും ഇ-ബോര്‍ഡിംഗ് സംവിധാനം നിലവില്‍ വരുന്നത്. പല ഘട്ടങ്ങള്‍ ആയാണ് സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും, ആദ്യ ഘട്ടത്തില്‍ ആക്സസ് കംട്രോള്‍, ബോര്‍ഡിംഗ്, ഐഡന്റിറ്റി ചെക്ക്‌ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി അഞ്ചു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും കിയാല്‍ വക്താവ് പി എസ് ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ സങ്കീര്‍ണ്ണമായ സംവിധാങ്ങള്‍ രണ്ടും മൂന്നും ഘട്ടങ്ങളില്‍ പൂര്‍ത്തീകരിക്കും. നിലവില്‍, പല കേന്ദ്രങ്ങളിലായി നടക്കുന്ന പരിശോധനകള്‍മൂലം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സംവിധാനത്തില്‍ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരന്‍റെ പേരിലും ഓരോ ടിക്കറ്റ് ബുക്ക്‌ ചെയ്യപ്പെടും. ഇതില്‍ ഓരോന്നിലും  തികച്ചും അനന്യമായ 2D/QR  ബാര്‍കോഡ് പതിച്ചിരിക്കും. ഈ ബാര്‍കോഡ്  ഒരേ സമയം എയര്‍ലൈന്‍സ് സെര്‍വര്‍, കസ്റ്റംസ്, സെക്യുരിറ്റി സിസ്റ്റം, എയര്‍പോര്‍ട്ട്‌ അതോറിറ്റി എന്നിവര്‍ക്ക് നിരീക്ഷിക്കാവുന്നതാണ്. ആയതിനാല്‍ അനാവശ്യമായ കാലതാമസം ഒരു കേന്ദ്രത്തിലും സംഭവിക്കുകയില്ല