ഇറ്റലിയിൽ നിന്ന് പഞ്ചാബിലെത്തിയ 125 പേർക്ക് കൊവിഡ്; ഒമിക്രോൺ ആശങ്ക

0

ഇറ്റലിയിലെ മിലാനില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.30ന് പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്‌ലാന്റിക് വിമാനത്തില്‍ എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മിലാനിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇത്രയുമധികം യാത്രക്കാർ ഒന്നിച്ച് കൊവിഡ് പോസിറ്റിവായത് ആശങ്ക ഉയർത്തുന്നതാണ്. അതേസമയം ഇവർ ഒമിക്രോൺ ബാധയാണോയെന്ന് വ്യക്തമായിട്ടില്ല.

60 യാത്രക്കാരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കി. പിന്നീട് 125 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 19 കുട്ടികളെ ടെസ്റ്റ് ചെയ്തിട്ടില്ല. പോസിറ്റീവ് ആയ യാത്രക്കാരെ പഞ്ചാബിലെ വിവിധ ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് അമൃത്സർ എയർപോർട്ട് അധികൃതർ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. നേരത്തെ വിമാനം എയര്‍ ഇന്ത്യയുടേതാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വൈയു-661 എന്ന വിമാനം എയര്‍ ഇന്ത്യയുടേതല്ലെന്നും ചാര്‍ട്ടേഡ് വിമാനമാണെന്നും അമൃത്സര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വികെ സേഥ് അറിയിച്ചു.

പോസിറ്റീവായി കണ്ടെത്തിയ യാത്രക്കാരുടെ ജീനോം സീക്വൻസിംഗ് പരിശോധന നടത്തും. അതേസമയം യാത്രക്കാരുടെ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. പരിശോധന നടത്തിയ ലാബിനെതിരെയും ഇവർ രംഗത്തെത്തി. അതേസമയം രാജ്യത്ത് സമീപ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ​ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത്. 325 മരണങ്ങൾക്ക് ഒപ്പമാണ് കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. 6.43 ആണ് നിലവിലെ പോസ്റ്റിവിറ്റി റേറ്റ്.