വിഭജന ഭീതി ഭീകരതാ അനുസ്മരണ ദിനം: മറക്കേണ്ട കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലോ?

0

ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷ വേളയിൽ നാം തീർച്ചയായും മറക്കാൻ ശ്രമിക്കേണ്ട കാര്യങ്ങളെ ഓർമ്മിക്കണമെന്നും അതിനായി ദിനാചരണം നടത്തണമെന്നുമാണ് നമ്മുടെ പ്രധാന മന്ത്രി ഇന്ത്യൻ ജനതയ്ക്ക് നൽകിയ ആഹ്വാനം.

ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിലെ കറുത്ത ദിനം തന്നെയായിരുന്നു 1947 ആഗസ്റ്റ് 14. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുള്ള, സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നറിഞ്ഞ അവസാനത്തെ പകൽ’ ‘ രാഷ്ട്രം സന്തോഷത്തിൽ ആറാടേണ്ടേ അവസരം ‘ നിർഭാഗ്യകരമെന്ന് പറയട്ടെ ഭാരതം സാക്ഷ്യം വഹിച്ചത് ഭീതിദമായ കാഴ്‌ചകൾക്കാണ്. മാതൃരാജ്യത്തിൻ്റെ വിഭജന പ്രഖ്യാപനം സൃഷ്ടിച്ച കടുത്ത ആഘാതം ഒരു വശത്ത്. മറുവശത്ത് ഈ തീരുമാനമുണ്ടാക്കിയ വർഗ്ഗീയ കലാപത്തിൻ്റെ സമാനതകളില്ലാത്ത ഭയാശങ്കകളുയർത്തിയ ദയനീയമായ രാഷ്ടീയ സാഹചര്യം. ഒരർത്ഥത്തിൽ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് പൂർണ്ണമായും ശരിയാണ്. വർഗ്ഗീയ ഭീകരതയുടെ ഭീതിപ്പെടുത്തുന്ന ഒരു വല്ലാത്ത ചരിത്ര സന്ധി.

എന്നാൽ ഇന്ന് ഇത് ഓർത്തെടുക്കുന്നത് സദുദ്ദേശ്യത്തോട് കൂടിയാണെന്ന് പറയാൻ കഴിയില്ല. രാഷ്ട്രത്തിലെ ഒരു വിഭാഗം ജനതയെ സംശയത്തോടെ വീക്ഷിക്കുകയും അന്യരെ പോലെ കാണുകയും ചെയ്യുന്ന വർത്തമാന രാഷ്ടീയ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തെ അല്പം സംശയത്തോടെ കൂടിത്തന്നെ വീക്ഷിക്കേണ്ടിയിരിക്കുന്നു.

ഇന്നലെകളിലെ തെറ്റുകളെ മറക്കുകയാണ് ചെയ്യേണ്ടത്. കുറ്റങ്ങൾ കണ്ടെത്തി അത് വല്ലാത്ത രീതിയിൽ ഓർമ്മപ്പെടുത്തി ചരിത്രത്തിലെ മുറിവുകളെ വ്രണമായി വികസിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയായ മാർഗ്ഗമല്ല’ സ്വാതന്ത്ര്യ ദിനത്തേക്കാൾ പ്രസക്തമായി വിഭജന ഭീതി ഭീകരത അനുസ്മരണ ദിനം ആഘോഷിക്കുന്നത് രാഷ്ട്രത്തോടും ചരിത്രത്തോടും ചെയ്യുന്ന അപരാധമായി മാറിത്തീരും. മുറിവുകൾ ഉണക്കേണ്ടവയാണ്, ഓർമ്മിക്കപ്പെടേണ്ടത് ഐതിഹാസികമായ പോരാട്ടങ്ങളുടെ ദീപ്തമായ സ്മൃതികളാണ്, ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന സ്മരണകളാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലൂടെ നാം നാളിതുവരെയായി ചെയ്തു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്.