“ബാഹുബലി “- വാക്കുകള്‍ക്ക് അതീതം ,തീര്‍ച്ചയായും കണ്ടിരിക്കേണ്ട ദൃശ്യവിസ്മയം

0

സിംഗപ്പൂര്‍ : ഇന്ത്യന്‍ സിനിമ 100 വര്‍ഷങ്ങള്‍ എന്ന ബിബിസിയുടെ ഡോക്യുമെന്‍ററിയില്‍ റിലീസ് ആകുന്നതിനു മുന്‍പേ ഇടംപിടിച്ച ബാഹുബലി എന്തുകൊണ്ടും അതിന് അര്‍ഹമാണെന്നു തെളിയിച്ചിരിക്കുന്നു .വാക്കുകള്‍ക്കു അതീതമായ വിസ്മയമാണ് രാജമൌലി സിനിമ പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത് .കൊടുക്കുന്ന കാശിനു ഇരട്ടി തിരിച്ചുനല്‍കാന്‍ ബാഹുബലിയ്ക്ക് കഴിയുമെന്നതില്‍ സംശയം വേണ്ട .

രാജമൗലി എന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമയ്ക്ക്‌ അപരിചിതനല്ല .കൂടാതെ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുന്ന സിനിമ എന്ന ഖ്യാതിയും കൂടെ ചേര്‍ന്നപ്പോള്‍ പ്രതീക്ഷകള്‍ വാനോളം .അതിന് ഒരല്‍പ്പം പോലും കോട്ടം തട്ടാതെ പ്രേക്ഷക ഹൃദയം കവരുകയാണ് ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി .ഒരേസമയം തെലുങ്കിലും തമിഴിലുമായി ചിത്രീകരിച്ച ബാഹുബലി മലയാളം, ഹിന്ദി എന്നിവ കൂടാതെ വിദേശ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു.

കഥപാത്രങ്ങളായി എത്തിയ പ്രഭാസ്,റാണ ദെഗുബട്ടി, തമന്ന ഭാട്ടിയ,അനുഷ്‌ക ഷെട്ടി എന്നിവര്‍ക്ക് പകരക്കാരകാന്‍ ആര്‍ക്കും കഴിയില്ലന്ന് തോന്നി പോകും.പ്രേക്ഷകരുടെ മനസ്സു കവര്‍ന്നത് രമ്യാ കൃഷ്ണന്‍റെ ശിവകാമിയും സത്യരാജിന്‍റെ കട്ടപ്പയുമാണ്. കാല്‍ച്ചുവട് മുതല്‍ നോട്ടത്തില്‍ വരെ പ്രൗഡ ഗംഭീരമായ വീരത്വം നിറഞ്ഞ, പ്രായത്തെ തോല്‍പ്പിച്ച പ്രകടനമാണ് ഇരുവരും കാഴ്ച വച്ചത്.ഗ്രാഫിക്സ് പോരായ്മകള്‍ അവിടെ ഇവിടെ ചെറുതായി മുഴച്ചു കാണാമെങ്കിലും കഥയുടെ ചടുലമായ ഒഴുക്ക്  കൊണ്ട് അതൊരു കുറവായി തോന്നാന്‍ വഴിയില്ല.

അല്പം പതുക്കെ ആരംഭിക്കുന്ന ആദ്യഭാഗം ,എന്നാല്‍ ചടുലമായി നീങ്ങുന്ന രണ്ടാം ഭാഗം ,ഇടയില്‍ മനോഹരമായ ഗാനരംഗങ്ങള്‍ ,പ്രണയ സാന്ദ്രമായ നിമിഷങ്ങള്‍ , രണ്ടാം പകുതിയിലെ അവിസ്മരണീയമായ യുദ്ധസന്നാഹം എല്ലാം കൂടെ ചേര്‍ന്നപ്പോ പ്രേക്ഷകന്‍ ആഗ്രഹിച്ച ഒരു സിനിമ എന്ന നിലയിലേക്ക് ബാഹുബലി ഉയരുകയായിരുന്നു .എം കീരവാണിയുടെ സംഗീതവും, പശ്ചാത്തല സംഗീതവും, കെ കെ സെന്തല്‍കുമാറിന്റ ക്യാമറകണ്ണുകളിലൂടെ തീര്‍ത്ത ദൃശ്യ വിരുന്നും കോട്ടഗിരി വെങ്കിടേഷ റാവുവിന്റെ എഡിറ്റിംഗും, വി ശ്രീനിവാസ മോഹന്റെ വിഷ്വല്‍ ഇഫ്ക്ട്‌സും കൂടാതെ ചിത്രത്തിലെ നൃത്തവും യുദ്ധരംഗങ്ങളും എല്ലാം സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനെയും ഒരു സാങ്കില്‍പ്പികമായ ലോകത്ത് നിന്നും ഇറങ്ങി വരുന്ന പ്രതീതിയാണ്.

പുതുമയില്ലാത്ത കഥ വ്യത്യസ്തമായി അവതരിപ്പിച്ചു എന്നതാണ് ബാഹുബലിയുടെ വിജയം .ചില ഭാഗങ്ങളില്‍ സ്ഥിരം തെലുങ്ക് സിനിമയുടെ ആവിഷ്കാരം കടന്നു കൂടിയതൊഴിച്ചാല്‍ കുറ്റം പറയാന്‍ പറ്റാത്ത ഹീറോയിസമാണ് നായക കഥാപാത്രത്തിനുള്ളത് .എന്നാല്‍ കഥ അവസാനിപ്പിക്കുന്ന രീതി ആരാധകര്‍ക്ക് അല്‍പ്പം അതൃപ്തി നല്‍കുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് അത് അനിവാര്യമാണ് .

ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളും പ്രതികാരവും സ്നേഹവും എല്ലാം നിറഞ്ഞ സിനിമയാണ് ബാഹുബലി .ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ലോകത്തിനുമുന്‍പില്‍ കാണിക്കാവുന്ന ഒരു സിനിമ .രാജമൌലി എന്ന സംവിധായകന്‍റെ പ്രതിഭയും  സാങ്കേതിക വിദ്യയും ചേര്‍ന്നപ്പോള്‍ ഉടലെടുത്തത് പകരം വെക്കാനില്ലാത്ത ഒരു സൃഷ്ടി .

സിംഗപ്പൂരില്‍ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ഗോള്‍ഡന്‍ വില്ലേജ് ,കാതേ സിനിപ്ലക്സ് ,റെക്സ് സിനിമാസ് ,ഗോള്‍ഡന്‍ ഡിജിറ്റല്‍ എന്നീ തീയേറ്ററുകളില്‍ വിജയമാകരായി പ്രദര്‍ശനം തുടരുന്നു .