ആപ്പിളിന്‍റെ ഓഹരി വിലയില്‍ വന്‍ ഇടിവ്

0

സ്മാര്‍ട്ട്‌ ഫോണ്‍ ഭീമന്മാരായ ആപ്പിളിന്‍റെ ഓഹരിവിലയില്‍ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് ബുധനാഴ്ച രേഖപ്പെടുത്തി. ആന്ട്രോയിഡ് ഗാഡ്ജെറ്റുകളുമായി ആപ്പിളിന് കടുത്ത മത്സരം നേരിടേണ്ടി വരും എന്ന റിസര്‍ച് ഫലങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്നാണ് ആറു ശതമാനത്തോളം ഉള്ള ഇടിവ് നേരിടേണ്ടി വന്നത്. ഇന്ന് S&P 500 സൂചികയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിടേണ്ടി വന്ന പ്രമുഖ കമ്പനിയും ആപ്പിള്‍ തന്നെ. ഏതാണ്ട്  സിംഗപ്പൂര്‍ ഡോളര്‍ 43 ബില്ല്യന്‍ നഷ്ടമാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ആപ്പിളിന് നേരിട്ടത്.

വിപണിയുടെ ഏറ്റവും പ്രിയപ്പെട്ടവ ആയിരുന്ന ആപ്പിളിന്റെ ഓഹരികളുടെ തകര്‍ച്ചയെ മാറ്റത്തിന്റെ തുടക്കമായാണ് വാണിജ്യ ലോകം വിലയിരുത്തുന്നത്. ആമസോണിന്റെ കിന്‍ഡല്‍ ഫയറും മൈക്രോസോഫ്റ്റിന്റെ സര്‍ഫസും ടാബ്ലെറ്റ് വിപണിയിലും ആപ്പിളിന് വെല്ലുവിളി ഉയര്‍ത്തിയേക്കും എന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

സ്റ്റീവ് ജോബ്സിന്‍റെ മരണത്തിനു ശേഷം ഐഫോണ്‍ ഫൈവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ആപ്പിളിന്‍റെ പ്രഭയ്ക്കു ചെറുതായെങ്കിലും മങ്ങലേല്‍പ്പിച്ചിരുന്നു. സി ഇ ഓ ടിം കുക്കിനുള്ള അടുത്ത പരീക്ഷണമാവും ആപ്പിന്‍റെ ഓഹരി വിപണിയിലെ ഈ തകര്‍ച്ച. സ്റ്റീവ് ജോബ്സിന്‍റെ അഭാവത്തില്‍ , ഒരു കാലത്ത് ലോക വിപണി അടക്കി വാണിരുന്ന നോകിയയുടെ വിധിയാകുമോ, ആപ്പിളിനും ഉണ്ടാവുക എന്ന് നിര്‍ണയിക്കപ്പെടുന്ന വരും ദിവസങ്ങളാകും ടിം കുക്കിനും സംഘത്തിനും അഭിമുഖീകരിക്കേണ്ടി വരിക.