കുവൈത്തിൽ 4,500 വിദേശികളെ നാടുകടത്തി; കൂടുതലും ഇന്ത്യക്കാർ

0

കുവൈത്ത്: കുവൈത്തിൽ നാലായിരത്തി അഞ്ഞൂറ് വിദേശികളെ നാടുകടത്തി. നാടുകടത്തിയവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ. ജനുവരി ഒന്ന് മുതൽ ഏപ്രിൽ മുപ്പത് വരെയുള്ള താമസ കാര്യ വകുപ്പിന്റെ കണക്കു പ്രകാരമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ തുടങ്ങിയ ആളുകളെയാണ് കുവൈറ്റിൽനിന്നും നാട് കടത്തിയത്.നാല് മാസത്തിനുള്ളിലാണ് 4500 വിദേശികളെ ഇവിടെ നിന്ന് നാട് കടത്തിയത്. കഴിഞ്ഞ വർഷം 17000 പേരെയാണ് നാടുകടത്തിയത്. 2016 ൽ 19730 പേരെയും, 2017 ൽ 29000 ആളുകളെയും കുവൈത്ത് കയറ്റി വിട്ടു.

മദ്യം, മയക്കുമരുന്ന് കേസുകളിൽ പെട്ടവരാണ് കയറ്റി അയച്ചവരിൽ ഭൂരിഭാഗം. താമസ നിയമം ലംഘിച്ചവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുകളും നാട് കടത്തപ്പെട്ടവരിൽ പെടും. കയറ്റി അയച്ചവരിൽ ഇന്ത്യക്കാരാണ് കൂടുതൽ. ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ.