നീരജ് ചോപ്രക്ക് ആറ് കോടി സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

0

ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് (ജാവലിന്‍ ത്രോയിൽ) സ്വർണ്ണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ചോപ്രക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.

2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം നേടിയത്. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നില്‍. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി.

ഫൈനലില്‍ നീരജിന്‍റെ പ്രധാന പ്രതിയോഗിയാകുമെന്ന് കരുതിയ മുന്‍ ലോക ചാമ്പ്യനും ലോ ഒന്നാം നമ്പര്‍ താരവുമായ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോഗ്യത നേടിയില്ല.ആദ്യ ശ്രമത്തില്‍ വെറ്റര്‍ 82.52 മീറ്റര്‍ എറിഞ്ഞപ്പോള്‍ രണ്ടും മൂന്നും ശ്രമങ്ങള്‍ ഫൗളായി. 97 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള താരമാണ് വെറ്റര്‍.