ദര്‍ശനസമയം ഭക്ത ജനങ്ങള്‍ക്കായി കടല്‍ വഴിമാറി കൊടുക്കുന്ന അത്ഭുതക്ഷേത്രം; ലോകത്തിനു എക്കാലവും അത്ഭുതമായി ഈ ശിവക്ഷേത്രം

0

ശിവക്ഷേത്രമായ നിഷ്‌കളേങ്കേശ്വര ക്ഷേത്രത്തില്‍ ദര്‍ശനസമയം ഭക്ത ജനങ്ങള്‍ക്ക് എക്കാലവും ഒരതിശയമാണ്. കാരണം ഭഗവാനെ വണങ്ങാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആ സമയം കടല്‍ വഴിമാറി കൊടുക്കും എന്നത് തന്നെ. അറബിക്കടലിനു നടുവില്‍ കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലയായി സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം സത്യത്തില്‍ ഒരത്ഭുതമാണ്.

ഗുജറാത്തിലെ ഭവ്‌നഗറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷത്രത്തില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി 10 മണിവരെയാണു കടല്‍ വഴിമാറിക്കൊടുക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിവരെ ഇവിടെ വേലിയേറ്റ സമയമാണ്. അതുകൊണ്ടു തന്നെ കടലിലേയ്ക്ക് ഇറങ്ങി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ 20 അടി ഉയരമുള്ള തൂണുകള്‍ ഉള്‍പ്പെടെ ഈ സമയം വെള്ളത്തിനടിയിലാകും. ക്ഷേത്രത്തിലെ കൊടിമരത്തിന്റെ മുകള്‍ഭാഗം മാത്രമേ ഈ സമയം കാണാന്‍ സാധിക്കു.എന്നാല്‍ ഉച്ചയ്ക്ക് ഒരുമണിക്കു ശേഷം വേലയിറക്കമാകുന്നതോടെ ക്ഷേത്രത്തിന് ഇരുവശത്തുനിന്നും വെള്ളം ഇറങ്ങാന്‍ തുടങ്ങുകയും വെള്ളം പൂര്‍ണ്ണമായും മാറി ക്ഷേത്രത്തിലേയ്ക്കുള്ള വഴി തെളിയുകയും ചെയ്യും.

വേലിയേറ്റവും വേലിയിറക്കവും മൂലമാണ് ഇതു സംഭവിക്കുന്നത് എങ്കിലും ഭക്തര്‍ക്ക് ഇത് ഒരു അത്ഭുതപ്രതിഭാസം തന്നെയാണ്. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം സഹോദരങ്ങളോടു യുദ്ധം ചെയ്തതില്‍ പശ്ചാത്തപിച്ചു പഞ്ചപാണ്ഡവര്‍ പാപങ്ങള്‍ കഴുകി കളയുന്നതിനുള്ള മാര്‍ഗം തേടി ഭഗവാന്‍ കൃഷ്ണനെ സമീപിച്ചു. കൃഷ്ണന്‍ ഒരു കറുത്ത പശുവിനേയും കറുത്ത കൊടിയും പാണ്ഡവര്‍ക്കു നല്‍കുകയും ചെയ്തു. ശേഷം പശുവിന്റെയും കൊടിയുടെയും നിറം വെളുപ്പാകുന്ന ദിവസം നിങ്ങള്‍ പാപങ്ങളില്‍ നിന്നു മോചിതരാകും എന്നും കൃഷ്ണന്‍ പാണ്ഡവരോടു പറഞ്ഞു. തുടര്‍ന്നു പാണ്ഡവര്‍ ദിവസങ്ങള്‍ എടുത്തു പല നാടുകളില്‍ കൂടി യാത്ര ചെയ്ത് ഭവ്‌നഗറിലെ കൊലിയാക് എന്ന സ്ഥലത്ത് എത്തി. അവിടെ വച്ചു പശുവിന്റെയും കൊടിയുടെയും നിറം വെളുപ്പായി മാറുകയും ചെയ്തു എന്നാണു പുരാണം. ഇതോടെ പാപമുക്തി നേടാന്‍ അവര്‍ ആ കല്‍തീരത്തു തന്നെ ശിവാരാധന ആരംഭിച്ചു. പാണ്ഡവരുടെ സ്മരണയ്ക്കായി ഇവിടെ അഞ്ചു ശിവലിംഗങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എത്ര വലിയ കടല്‍ ക്ഷോഭം ഉണ്ടായിട്ടും 20 അടി ഉയരമുള്ള കൊടിമരത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല എന്നതും അതിശയമാണ്.