സംസ്ഥാനത്ത് കോവിഡ് ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ ഭീകരം: ഹൈക്കോടതി

0

കൊച്ചി∙ സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതും ഏകീകരിക്കുന്നതും സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോൾ കേരളത്തിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നു വിലയിരുത്തി. വർധിച്ചുവരുന്ന കോവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

അതേ സമയം സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പല സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍.അനിത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാധ്യതയുണ്ടായവരില്‍ നിന്ന് നേരിട്ടുള്ള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.