വെടിനിര്‍ത്തില്ലെന്ന്‌ ഇസ്രയേലും ഹമാസും: യുഎൻ രക്ഷാ സമിതി തീരുമാനമാകാതെ പിരിഞ്ഞു

1

ഗാസ: പലസ്തീനില്‍ മുഴുവന്‍ സൈന്യത്തേയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആക്രമണം അവസാനിപ്പിക്കണമെന്ന യുഎന്‍ ആവശ്യത്തെ നിരസിച്ചുകൊണ്ടാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.

ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തിൽ ഉണ്ടായില്ല. യുഎൻ രക്ഷാ സമിതി യോഗ സമയത്തും ഇസ്രായേൽ ഗാസയിൽ ആക്രമണം തുടർന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ നെതന്യാഹു ന്യായീകരിക്കുകയും ചെയ്തു. സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ നെതന്യാഹു സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് വ്യക്തമാക്കി.

അടിയന്തര വെടിനിർത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എന്നാൽ സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാൻ ചേർന്ന യു.എൻ. യോഗത്തിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി.

യോഗത്തിൽ ഇസ്രയേല്‍-പലസ്തീന്‍ പ്രതിനിധികള്‍ രൂക്ഷമായ ഭാഷയില്‍ പരസ്പരം കുറ്റപ്പെടുത്തി. സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഗാസയിലെ മാധ്യമങ്ങളുടെ ഓഫീസ് തകര്‍ത്തതിനെയും ന്യായീകരിച്ചു. ഹമാസിന്‍റെ ആയുധശേഖരം ആ കെട്ടിടത്തിലുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ഉണ്ടാകണമെങ്കില്‍ തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടേ സാധ്യമാവൂ എന്ന് ഹമാസ് ഡെപ്യൂട്ടി തലവന്‍ മൗസ അബു മര്‍സൂഖ് പറഞ്ഞു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ യുഎൻ രക്ഷാ സമിതി യോഗത്തിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി.

ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്നായിരുന്നു പലസ്തീനിയൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പലസ്തീനികളെ വേരോടെ പിഴുതെറിയാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്‍റെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് തങ്ങള്‍ മിസൈല്‍ ഉപയോഗിക്കുന്നതെന്നായിരുന്നു യുഎനിലെ ഇസ്രയേല്‍ പ്രതിനിധി ജിലാഡ് എര്‍ദന്‍റെ വാദം.

അതിനിടെ, സംഘര്‍ഷം ഉടന്‍ അവസാനിപ്പിച്ച് ഇരുപക്ഷവും സമാധാനം പാലിക്കണമെന്ന് യു.എന്‍ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ ആവർത്തിച്ചു. ഗാസയില്‍ 58 കുട്ടികള്‍ ഉള്‍പ്പെടെ 197 പേരും ഇസ്രയേലില്‍ പത്തുപേരും ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.