ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം: പുറത്തിറങ്ങുന്നത് അറസ്റ്റിലായി 25 ദിവസത്തിനുശേഷം

0

ലഹരി മരുന്ന് കേസില്‍ ബോളീവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ഒപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്‍റിനും മുണ്‍ മുണ്‍ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും.

നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന് വേണ്ടി ബോംബെ ഹൈക്കോടതിയില്‍ ഹാജരായത്. പ്രതിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും റോത്തഗി വാദിച്ചു. അതിനാല്‍ അറസ്റ്റിന് നിയമസാധുതയില്ലെന്നും അപ്രസക്തമായ ചില വാട്‌സാപ്പ് ചാറ്റുകളുടെ പേരിലാണ് ആര്യനെതിരായ കേസെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു എന്‍.സി.ബി.യുടെ വാദം. ലഹരിമരുന്ന് വിതരണക്കാരുമായി ആര്യന് ബന്ധമുണ്ടെന്നും അറസ്റ്റിന് നിയമസാധുതയുണ്ടെന്നും എന്‍.സി.ബി. കോടതിയില്‍ പറഞ്ഞിരുന്നു. .

കേസില്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനെതിരെ സമീര്‍ വാങ്കഡെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതിനിടെ തട്ടിപ്പ് കേസില്‍ കിരണ്‍ ഗോസാവിയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ വാദത്തിന് ശേഷം ഉത്തരവിനായി മറ്റൊരു ദിവസം കാക്കാതെ ബോംബോ ഹൈക്കോടതി തീര്‍പ്പെന്തെന്ന് വ്യക്തമാക്കി.

അറസ്റ്റിലായി ഇരുപ്പത്തിയഞ്ച് ദിവസത്തിന് ശേഷമാണ് ഉത്തരവ്. ജാമ്യ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വിശദമായ ഉത്തരവ് നാളെ പുറപ്പെടുവിക്കും. ഇതോടെ ആര്യന്‍ഖാന്‍ ജയില്‍ മോചിതനാകും. എന്‍.സി.ബിയുടെ സാക്ഷിയായ കിരണ്‍ ഗോസാവിയുടെ ബോഡീഗാര്‍ഡ് പ്രഭാകര്‍ സെയില്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് സമീര്‍ വാങ്കഡെയ്ക്കെതിരെ അന്വേഷണം.