മലയാള സിനിമാ രംഗത്ത് എന്നും സ്വതസിദ്ധമായ അഭിനയമികവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ അഭിനയത്തിന്റെ അനുപമ വിസ്മയം കെ പി എസ് സി ലളിത ഇനി ഓർമ്മ. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം ലളിത ചേച്ചി പ്രേക്ഷകര്‍ക്കും എക്കാലവും ലളിത സഹോദരിയും അമ്മയുമൊക്കെയാണ്.

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിത മലയാള സിനിമാ രംഗത്ത് എന്നും എക്കാലവും ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയാണ്. മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ്ക രളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്. പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർത്തു.

ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു.

ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്.

നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പൊന്‍ മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കി യന്ത്രം, ദശരഥം, വെങ്കലം, ഗാഡ് ഫാദര്‍, അമരം, വിയറ്റ്‌നാം കോളനി, സ്ഫടികം, അനിയത്തി പ്രാവ് തുടങ്ങിയവ കെപിഎസി ലളിത അഭിനയിച്ച് ഫലിപ്പിച്ചതില്‍ മികച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ്. 1998 ജൂലൈ 29 ന് ഭര്‍ത്താവ് ഭരതന്റെ വേര്‍പാടിന് ശേഷം സിനിമയില്‍ നിന്ന് വീണ്ടും ഒരു ഇടവേള എടുത്തു. 99 ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ശക്തമായി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു. ശേഷം 2000ത്തില്‍ പുറത്തിറങ്ങിയ ശാന്തം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, അലൈ പായുതെ, വാല്‍ക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലും കെപിഎസി ലളിത വേഷമിട്ടു.

മലയാള സിനിമയിലേക്ക് എത്തിയ കാലം മുതല്‍ ഇന്നുവരെ സജീവമായി ഒട്ടേറെ കഥാപാത്രങ്ങളെ കെപിഎസി ലളിത പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. 1978 ൽ ആയിരുന്നു ഇവരുടെ വിവാഹം മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.