ഷംനയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസ്: പ്രതികൾ ലക്ഷ്യമിട്ടത് പത്ത് ലക്ഷം,​ പണം തട്ടാൻ; പ്രതികള്‍ക്കെതിരെ പരാതിയുമായി മോഡലുകള്‍

0

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം.ശ്രമിച്ച പ്രതികള്‍ കൂടുതല്‍ പ്രമുഖരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതായും റിപോർട്ടുണ്ട്.

ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി മരട് പോലീസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. രണ്ട് പെണ്‍കുട്ടികളാണ് പ്രതികള്‍ വഞ്ചിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. വീഡിയോ കോള്‍ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ്‌ ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയത്.

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. വിവാഹ ആലോചനക്കെന്ന പേരിലാണ് പ്രതികൾ ഷംനയുടെ കുടുംബവുമായി ബന്ധപ്പെടുന്നത്. കോഴിക്കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തിയ ഇവർ തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് അവകാശപ്പെട്ടത്. വിശ്വസനീയമായി തോന്നിയതിനാലാണ് വീട്ടിൽ വരുന്നത് എതിർക്കാഞ്ഞതെന്ന് ഷംനയുടെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ജൂൺ മൂന്നിന് വരന്‍റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി കുറച്ചുപേർ വീട്ടിൽ വന്നപ്പോൾ പെരുമാറ്റത്തിൽ പന്തികേട് തോന്നി.ഇതിനിടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി വന്നവര്‍ വീടിന്‍റെയും വാഹനങ്ങളുടെയും ഫോട്ടോയും വീഡിയോയുമെടുത്തതും സംശയമുണ്ടാക്കുകയായിരുന്നു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും ഷംനയുടെ അമ്മ ഇന്നലെ പറഞ്ഞിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് തന്നെയാണ് ഇതോടെ വെളിവാകുന്നത്. കാസര്‍കോട് സ്വദേശിയായ ഒരു ടിക് ടോക് താരത്തിന്റെ ചിത്രം വെച്ചാണ് ഇവര്‍ ഷംന കാസിമിനെ പറ്റിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുഖ്യപ്രതി പിടിയിലാകാനുണ്ട്.

തൃശ്ശൂര്‍ വാടാനപ്പിള്ളി അമ്പലത്ത് റഫീഖ്(30), കടവല്ലൂര്‍ കമ്മക്കാട്ട് രമേശ്(35), കൈപ്പമംഗലം പുത്തന്‍പ്പുര ശരത്ത്(25), ചേറ്റുവ സ്വദേശി അമ്പലത്ത് അഷ്റഫ്(52) എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. ഇവരുടെ തട്ടിപ്പില്‍ മറ്റാരും ഇരകളാകാതിരിക്കാനാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ഷംന പറഞ്ഞു.