
വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു ശൃംഖലയായ മെക്സിക്കോ മയക്കുമരുന്നു ലോബിക്കെതിരേ അമെരിക്കയുടെ നേതൃത്വത്തിൽ ആക്രമണത്തിനു തയാറെടുപ്പ് നടക്കുന്നതായി റിപ്പോർട്ട്.
അമെരിക്കൻ സൈന്യം തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ആളില്ലാത്ത ഡ്രോണുകൾ ഉപയോഗിച്ച് മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതാണ് പദ്ധതി.
മയക്കുമരുന്നു സംഘങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ച് വൈറ്റ് ഹൗസ് പ്രതിരോധ വകുപ്പിലെയും ഇന്‍റലിജൻസിലെയും ഉന്നതരുമായി ചർച്ച നടത്തി. മയക്കുമരുന്നു മാഫിയയുടെ നേതാക്കളെയും അവരുടെ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചുള്ള അമെരിക്കയുടെ ഈ പദ്ധതിയിൽ മെക്സിക്കോയുടെ പങ്കാളിത്തവുമുണ്ട്. എങ്കിലും ആരുമറിയാതെ അമെരിക്ക തനിയെ ആക്രമണം നടത്താനുള്ള സാധ്യതയും ചർച്ച ചെയ്യപ്പെടുന്നു.
ലഹരിമാഫിയക്കെതിരേയുള്ള നീക്കം സംബന്ധിച്ച് യുഎസ് ഉദ്യോഗസ്ഥർ മെക്സിക്കൻ സർക്കാരിനോട് ഔപചാരികമായി അറിയിച്ചിട്ടുണ്ടോ എന്നതിൽ ഇതുവരെ വ്യക്തതയായിട്ടില്ല.
മുമ്പൊക്കെ മെക്സിക്കോയും അമെരിക്കയും സംയുക്തമായി ലഹരിമാഫിയയ്ക്കെതിരെ ചില നീക്കങ്ങൾ നടത്തിയിരുന്നു. മെക്സിക്കൻ മേഖലകളിൽ അമെരിക്കൻ സൈനിക ഹെലികോപ്റ്ററുകൾ നിരീക്ഷണ പറക്കലുകൾ നടത്തുന്നത് ഈ ആക്രമണത്തിന്‍റെ മുന്നൊരുക്കമെന്ന സൂചനയുമുണ്ട്.
അമെരിക്കയുടെ മെക്സിക്കൻ അംബാസിഡർ റൊണാൾഡ് ജോൺസൺ സൈനിക ഇടപെടലുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ വിസമ്മതിച്ചു.
യുഎസ് മെക്സിക്കൻ സൈന്യത്തെയും പൊലീസ് ഏജൻസികളെയും സംയുക്തമായി ഉൾപ്പെടുത്തിയുള്ള നീക്കങ്ങൾക്കാണ് ഭരണകൂടം മുൻഗണന നൽകുന്നത്. എന്നാൽ ഒറ്റയടിക്കുള്ള സൈനിക ഇടപെടൽ അന്താരാഷ്ട്ര നിയമലംഘനമായിരിക്കാമെന്ന് വിദഗ്ധർ പറയുന്നു.