ഇനിയുമൊരു ആന്‍ലിയ ഉണ്ടാകാതിരിക്കട്ടെ

1

പെണ്‍മക്കള്‍ പ്രായമായാല്‍ മാതാപിതാക്കളുടെ ഉള്ളില്‍ പിന്നെ അവരെ സുരക്ഷിതമായൊരു കരം പിടിച്ചെല്പ്പിക്കണം എന്നാകും. മകളുടെ ഭാവിജീവിതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് മാതാപിതാക്കള്‍ പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്നത്. പക്ഷെ അവള്‍ക്കായി കണ്ടെത്തുന്ന വരന്‍ അവള്‍ക്ക് രൂപഭംഗി കൊണ്ട് മാത്രമാണോ അതോ സ്വഭാവം കൊണ്ടാണോ അനുരൂപന്‍ എന്ന് തിരിച്ചറിയാന്‍ പലപ്പോഴും പലര്ക്കും സാധിക്കാതെ വരുന്നു. ഇവിടെയാണ്‌ വീണ്ടും വീണ്ടും ആന്‍ലിയമ്മാര്‍ ഉണ്ടാകുന്നത്. വിടരും മുന്‍പേ കൊഴിഞ്ഞു പോകുന്ന പൂമൊട്ടുകള്‍ പോലെ, ജീവിതസ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടി വരുന്ന ആന്‍ലിയമ്മാര്‍ ഇനിയും ഇവിടെ ഉണ്ടാകാതിരിക്കട്ടെ.

ആന്‍ലിയ അതായിരുന്നു മട്ടാഞ്ചേരി സ്വദേശിയായ ഹൈജിനസ് പാറയ്ക്കലിന്റെ മകളുടെ പേര്. നല്ല നിലയില്‍ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി സൗദിയില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടി. അച്ഛനും അമ്മയ്ക്കും അനുജനും അടങ്ങിയ സന്തുഷ്ടകുടുംബം. അവിടെക്കാണ് വിധി വിവാഹത്തിന്റെ രൂപത്തില്‍ അവളുടെ സന്തോഷങ്ങള്‍ കെടുത്താനെത്തിയത്.

An liya death case

തൃശൂര്‍ സ്വദേശി ജസ്റ്റിന്‍ ആന്‍ ലിയയെ വിവാഹം ചെയ്തത് ഗള്‍ഫില്‍ നല്ല ജോലിയുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ്. എം.എസ്‌സി. നഴ്‌സിങ്‌ പഠനം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്ന ആന്‍ലിയ അതോടെ സൌദിയിലെ ജോലി ഉപേക്ഷിച്ചു. പക്ഷെ ജസ്റിന്‍ ജോലി നഷ്ടപെട്ട വിവരം മറച്ചു വെച്ചാണ് ആനിനെ വിവാഹം ചെയ്തിരുന്നത്. നല്ലൊരു തുക സ്ത്രീധനം വാങ്ങിയാണ് ജസ്റ്റിന്‍ ആനിനെ വിവാഹം ചെയ്തതും. ഗള്‍ഫില്‍ ഉദ്യോഗസ്ഥരായ ആനിന്റെ മാതാപിതാക്കള്‍ക്ക് മകളുടെ നല്ല ഭാവി മാത്രമായിരുന്നു ലക്ഷ്യം. ആര്‍ഭാടപൂര്‍വ്വം അങ്ങനെ ആ വിവാഹം നടന്നു.

ബിഎസ് സി നഴ്‌സിംഗ് പഠിച്ച് വിദേശത്ത് ജോലി നേടിയ ആന്‍ലിയ വിവാഹത്തോടെയാണു നാട്ടിലേക്ക് പോരുന്നത്. എംഎസ് സി നഴ്‌സിംഗ് പൂര്‍ത്തിയാക്കണമെന്നത് ഉള്‍പ്പെടെ ജീവിതത്തില്‍ പല സ്വപ്‌നങ്ങളും ജസ്റ്റിന്റെ കൂടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആന്‍ലിയയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ, അവള്‍ പ്രതീക്ഷിച്ചതിന്റെയെല്ലാം നേര്‍വിപരീതമായിരുന്നു സംഭവിച്ചതെല്ലാം. 2018 ഓഗസ്റ്റ് 25 ന് ആയിരുന്നു ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു പിതാവ് ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം.

ഒടുവില്‍ ഓഗസ്റ്റ്‌ 28 ന്  പെരിയാറ്റില്‍ അവളുടെ മൃതദേഹം അടിഞ്ഞു. പ്രിയപെട്ടവര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍. അതോടെയാണ് വിദേശത്തുള്ള മാതാപിതാക്കള്‍ നാട്ടിലെത്തുന്നത്. മകള്‍ കടന്നു പോയ ദുരിതങ്ങള്‍ പലതും അവര്‍ അറിഞ്ഞതും അപ്പോള്‍ മാത്രമായിരുന്നു.
ആന്‍ലിയ പ്രസവിച്ച
എട്ടുമാസമായ കുഞ്ഞിനെ പോലും അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാതെ ഭര്‍തൃവീട്ടുകാര്‍  ക്രൂരത കാട്ടി.
മകളുടെ മരണത്തില്‍ ദുരൂഹയുണ്ടെന്നാരോപിച്ച് ഹൈജിനസ് ആദ്യം തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് ആണ് പരാതി നല്‍കിയത്. കമ്മിഷണര്‍ അത് ഗുരുവായൂര്‍ എസ്പിക്ക് കൈമാറി. ഗുരുവായൂര്‍ അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. പക്ഷേ, തളര്‍ന്നിരിക്കാതെ ഓരോരോ വാതിലുകളും മുട്ടിക്കൊണ്ടേയിരുന്നു ആ അച്ഛന്‍.

യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങളും സഹോദരനയച്ച സന്ദേശങ്ങളുംം ശരിവയ്‌ക്കുന്നതാണു പതിനെട്ടു പേജുള്ള ആനിന്റെ ഡയറിക്കുറിപ്പുകള്‍.
“ജസ്‌റ്റിന്റെ കുടുംബവും മാനസികമായി പീഡിപ്പിച്ചു. പഠിക്കാനായി ജോലി രാജിവച്ചതിനു പരിഹസിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു കുറ്റപ്പെടുത്തി”-പെരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ ലിയയുടെ ഡയറിക്കുറിപ്പുകളിലെ ചില വരികളാണ് ഇത്. താന്‍ അനുഭവിച്ച പീഡനങ്ങള്‍ എല്ലാം ആനിന്റെ കുറിപ്പുകളിലുണ്ട്. ചിത്രം വരയ്ക്കുമായിരുന്ന ആന്‍.
ചുറ്റും ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന കുറേ കൈകള്‍ക്കു നടുവില്‍ കരഞ്ഞുകൊണ്ട്‌ കുറിപ്പെഴുതുന്ന തന്റെ പ്രതീകത്തെയാണ്‌ വരച്ചത്‌. അത് അവള്‍ തന്നെയായിരുന്നില്ലേ. ഇപ്പോള്‍
 നാലു മാസത്തോളം നീണ്ട ഹൈജിനസിന്റെ
അലച്ചിലിന്റെ ഫലമായി ആനിന്റെ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്.
ചാവക്കാട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ജസ്റ്റിനെ 14 ദിവസത്തെ റിമാന്‍ഡില്‍ അയച്ചിരിക്കുകയാണ്. ഗാര്‍ഹിക പീഢനം, ആത്മഹത്യ പ്രേരണക്കുറ്റം എന്നിവ ജസ്റ്റിനെതിരേ ചുമത്തിയിട്ടുണ്ട്.