അര്‍ണബ് ഗോസ്വാമി ഏഷ്യാനെറ്റ് ന്യൂസിലേക്കോ?

0

ടൈംസ് നൗവില്‍ നിന്നും രാജി വെച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് എത്തുമോ എന്നുള്ള ചര്‍ച്ചകള്‍ മാധ്യമലോകത്ത് സജീവമാകുന്നു. ഏഷ്യാനെറ്റ് ദേശീയചാനല്‍ ആയി മുഖം മിനുക്കുവാനും പദ്ധതിയുണ്ടെന്നാണ് അണിയറയിലെ സംസാരങ്ങള്‍, കൂടുതല്‍ വിവരങ്ങളും തീരുമാനങ്ങളും കാത്തിരിക്കുകയാണ് കേരളത്തിലെയും മാധ്യമലോകം. ഈ അഭ്യൂഹം പരന്നതോടെ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന ഇടതുപക്ഷചായ്‌വുള്ള മാധ്യമപ്രവര്‍ത്തകര്‍ ഭീതിയിലാണ്.

ബിജെപി എംപിയും എന്‍ഡിഎ നേതാവുമായ രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള ഏഷ്യനെറ്റ് ഇംഗീഷ് വാര്‍ത്താ ചാനല്‍ തുടങ്ങുന്നതോടെയാണ് അര്‍ണാബ് ഏഷ്യനെറ്റിന്റെ അമരക്കാരനാവുക എന്നാണ് കേള്‍ക്കുന്നത്. ഏഷ്യനെറ്റിന്റെ പുതിയ ഇംഗ്ലീഷ് ചാനലും അര്‍ണാബിന്റെ പുതിയ ചുമതലയും ഏഷ്യനെറ്റിന് ദേശിയതലത്തില്‍ ഒന്നാമതാകുന്നതിനുള്ള വഴികള്‍ എളുപ്പമാകുമെന്ന കണക്ക് കൂട്ടലിലായിരിക്കാം ഭരണസമിതി അർണബിനെ നോട്ടമിടുന്നത്.

ദേശീയതയെ പിന്താങ്ങി എക്കാലത്തും ചര്‍ച്ചകള്‍ നടത്തിയിട്ടുള്ള അര്‍ണാബ് സംഘപരിവാരത്തിന്റെ പ്രിയപ്പെട്ടവരുടെ പട്ടികയിലാണ്. അത് കൊണ്ട് തന്നെ രാജിവ് ചന്ദ്രശേഖരനൊപ്പമുള്ള പുതിയ നീക്കമുണ്ടാവുകയാണെങ്കില്‍ ബിജെപി കേന്ദ്രനേൃത്വതവും ശക്തമായ പിന്തുണ നല്‍കും.

2005ല്‍ രാജീവ് ചന്ദ്രശേഖര്‍ രൂപീകരിച്ച ബംഗളൂരു ആസ്ഥാനമായ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയുടെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള അദ്ദേഹത്തിന്റെ ചാനലുകല്‍ ഇപ്പോഴുള്ളത്. കന്നഡ വാര്‍ത്താചാനലായ സുവര്‍ണ ന്യൂസ്, ഓണ്‍ലൈന്‍ പോര്‍ട്ടലായ ന്യൂസബിള്‍, കന്നഡയില്‍ പ്രസിദ്ധീകരിക്കുന്ന കന്നഡ പ്രഭ എന്നിവയും ഇതിനു കീഴിലാണുള്ളത്.

നേരത്തെ തന്റെ മാധ്യമസ്ഥാപനങ്ങളില്‍ പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ദേശീയത ഉറപ്പാക്കുന്ന വിധത്തിലുള്ള നിര്‍ദ്ദേശം രാജീവ് ചന്ദ്രശേഖര്‍ നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. അവര്‍ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരാവണം, ദേശീയതയിലും താല്‍പര്യമുള്ളവരായിരിക്കണം തുടങ്ങിയവയാണ് പുതിയ ജീവനക്കാര്‍ക്കുള്ള യോഗ്യതയായി രാജീവ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ടൈംസ് നൗവിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് അര്‍ണബ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടിവി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമായിരുന്നു അര്‍ണബ്. നഷ്ടത്തിലായിരുന്ന ടൈംസ് നൗ അര്‍ണബ് ഗോസ്വാമിയുടെ വരവോടെയാണ് ഒന്നാം നമ്പര്‍ ചാനലായി വളര്‍ന്നത്. അര്‍ണബിനൊപ്പം ചില ടൈംസ് നൗ ജീവനക്കാരും രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൊല്‍ക്കത്തയിലെ ‘ദി ടെലിഗ്രാഫി’ല്‍ ചേര്‍ന്നുകൊണ്ടാണ് അര്‍ണാബ് തന്റെ മാദ്ധ്യമപ്രവര്‍ത്തനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പിന്നീട് 1995ല്‍ എന്‍ഡിടിവിയില്‍ ചേര്‍ന്നു. 2006ലാണ് അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവില്‍ ചേര്‍ന്നത്. ന്യൂസ് അവര്‍ ഡിബേറ്റിന്റെ അവതാരകനായതോടെ ചാനലിന്റെ മുഖം തന്നെ അര്‍ണാബ് ഗോസ്വാമിയായി.

(അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള റിപ്പോര്‍ട്ടാണ് മുകളില്‍ കൊരുത്തിരിക്കുന്നത്. ഈ വാര്‍ത്തക്ക് ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല)