യുഎഇ ജയിലിലുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ഉടന്‍; മോചനത്തിനായി സുഷമ സ്വരാജ് ഇടപെടുന്നു

0

യുഎഇയില്‍ തടവില്‍ കഴിയുന്ന പ്രമുഖ ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രനെ ഉടന്‍ മോചിപ്പിച്ചേക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടതോടെയാണ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. രാമചന്ദ്രനെതിരെ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു കേസ് കൂടി ബാക്കിയുണ്ടെങ്കിലും അതും ഉടന്‍ പരിഹരിക്കും. ആരോഗ്യനില മോശമായ രാമചന്ദ്രനെ എത്രയും വേഗം മോചിപ്പിച്ച് നാട്ടില്‍ കൊണ്ടുവന്ന് വിദഗ്ധ ചികിത്സ നല്‍കാനാണ് കുടുംബവും ആഗ്രഹിക്കുന്നത്.

രാമചന്ദ്രന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായി ഇടപെടല്‍ ഉണ്ടാകാതെ വന്നതോടെ കുടുംബം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കണ്ട് അപേക്ഷ നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഈ അപേക്ഷ പരിഗണിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറും ബി.ജെ.പി എന്‍.ആര്‍.ഐ ഘടകവും നടത്തിയ പരിശ്രമങ്ങളാണ് മോചനത്തിന് വേഗത കൂട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവ് ദുബായില്‍ നേരിട്ടെത്തി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇന്ത്യന്‍ സ്ഥാനപതി നേരിട്ടാണ് ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്.

മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി രാമചന്ദ്രനെ ശിക്ഷിച്ചത്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയതാണ് ശിക്ഷയിലയ്ക്ക് നയിച്ചത്. 1000 കോടി രൂപയുടെ വായ്പ തിരിച്ചടവും മുടങ്ങിയിരുന്നു. 2015 ഓഗസ്റ്റ് മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലാണ്. രാമചന്ദ്രന്റെ പ്രായവും മറ്റ് കേസുകളില്‍ പ്രതിയാകാത്തതും മോചനത്തിന് അനുകൂലമായിട്ടുണ്ട്. ഒരു ബാങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ട് ദിവസത്തിനകം മോചനം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ബാധ്യത തീര്‍ക്കാനുള്ള സ്വത്തുക്കള്‍ രാമചന്ദ്രനുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രശ്‌നപരിഹാരത്തിന് യുഎഇയിലെ ബാങ്ക് അധികൃതര്‍ ഇന്ത്യയിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്.