ഇന്ന് ആറ്റുകാല്‍ പൊങ്കാല

1

ഇന്ന് ആറ്റുകാല്‍ പൊങ്കാല. വ്രതശുദ്ധിയോടെ ലക്ഷക്കണക്കിന് ഭക്ത ജനങ്ങലാണ് വ്രതശുദ്ധിയുടെ പുണ്യവുമായി അന്തപുരിയിൽ എത്തിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിയുമ്പോൾ പൊങ്കാലയ്ക്ക് തുടക്കമാകും.

ക്ഷേത്രം തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം കൈമാറുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്ക് കൈമാറും.

തുടർന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകരും. ശേഷം നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും.

ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250 ഓളം ശാന്തിമാരെ വിവിധ മേഖലകളിൽ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നേരത്തെ എത്തി അടുപ്പ് കൂടി കാത്തിരിക്കുന്ന ഭക്തരുണ്ട്. രാത്രി ഏഴിന് കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും.

തു‍ടർന്നു വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും കുത്തിയോട്ടക്കാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവിയെ എഴുന്നള്ളിക്കും.

നാളെ രാത്രി 9.15 ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 12.15 ന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും. നഗരത്തില്‍ ഇന്നലെ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.