അയോധ്യ കേസ് : 134 വര്‍ഷം നീണ്ട നിയമ പോരാട്ടം; തുടക്കവും നാൾവഴികളും

    0

    ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് 27 വര്‍ഷമാകാന്‍ ഒരുമാസം മാത്രം ശേഷിക്കെയാണ് 134 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഇവിടെ വിരാമമിടുന്നത്. ഇതിലെല്ലാംമുപരി പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഈ വലിയ തര്‍ക്കത്തിന് സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട് എന്നതാണ്. 1885ല്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഇന്ന് അയോദ്ധ്യ കേസ് വിധി പ്രസ്താവിച്ചത്.വർഷങ്ങളുടെ കണക്കുകൊണ്ടുമാത്രമല്ല രാജ്യം മൊത്തം കണ്ണും കാതും കൂർപ്പിച്ച് സുപ്രീകോടതി വിധിക്കായി കാത്തുനിന്നത് മറിച്ച് ഇന്ത്യയിലെ ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കേസ് കൂടിയായിരുന്നു ഇത്.

    അയോധ്യ കേസിന്റെ ചരിത്ര വഴികൾ

    1528: പാനിപ്പത്ത് യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി ബാബറിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ കമാന്‍ഡറായ മിര്‍ ബാഖി ബാബറി മസ്ജിദ് പണികഴിപ്പിച്ചു.

    1853: ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി പണിതിട്ടുള്ളത് എന്ന വാദം ഹിന്ദുസംഘടനയായ നിർമോഹിസ് ഉയർത്തി. ബാബറി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തിന് തുടക്കം ഇവിടെനിന്നായിരുന്നു.

    1885 ജനുവരി 29-നാണു തര്‍ക്കം ആദ്യമായി കോടതി കയറുന്നത്. മസ്ജിദിന് പുറത്ത് കൂടാരം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന വ്യക്തി ഫാസിയാബാദ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി.

    1886 മാര്‍ച്ച് 18-നു ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ ജില്ലാ കോടതിയും നവംബര്‍ ഒന്നിന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളി. ഇതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിക്കുകയായിരുന്നു.

    1949 ഓഗസ്റ്റ് 22: ബാബ്റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. 29ന് ഭൂമി ജപ്തി ചെയ്ത് ചെയ്ത് മേല്‍നോട്ടത്തിനായി റിസീവറെ നിയമിച്ചു.

    1950 ജനുവരി 16-നു ഇതിനെതിരെ ഗോപാല്‍ സിംല വിശാരദ്, പരംഹംസ രാമചന്ദ്രദാസ് എന്നിവര്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി.

    1959 തര്‍ക്കഭൂമിയില്‍ അവകാശമുന്നയിച്ച് നിര്‍മോഹി അഖാഡ കോടതിയെ സമീപിച്ചു.

    1961: ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് സുന്നി വഖഫ് ബോര്‍ഡ് കേസ് ഫയല്‍ ചെയ്യുന്നു.

    1986 ഫെബ്രുവരി1: കേസില്‍ നിര്‍ണായക വഴിത്തിരിവ്. പള്ളിതുറക്കണമെന്നും വിഗ്രഹാരാധനക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി. ബാബ്റി മസ്ജിദിനുള്ളിലെ വിഗ്രഹം ആരാധിക്കാനായി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കാന്‍ ജില്ലാകോടതി ഉത്തരവ്.

    1986∙ ഫെബ്രുവരി – മസ്ജിദ് തുറന്നുകൊടുക്കാൻ തീരുമാനം.ഓൾ ഇന്ത്യാ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരണം.

    1989 നവംബര്‍ 09: തര്‍ക്കഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു.

    1990 സെപ്റ്റംബര്‍: രാമക്ഷേത്രനിര്‍മാണത്തിന് പിന്തുണതേടി എല്‍.കെ. അദ്വാനിയുടെ രഥയാത്ര, പലയിടങ്ങളിലും സംഘര്‍ഷം.

    1991 ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. അധികാരത്തില്‍, മസ്ജിദിനോടു ചേര്‍ന്നുള്ള വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ യു.പി. സര്‍ക്കാര്‍ ഏറ്റെടുത്തു.

    1992 ഡിസംബര്‍ 06: അയോധ്യയില്‍ വി.എച്ച്.പി. റാലി, വൈകീട്ടോടെ കാര്‍സേവ പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് പൊളിച്ചു. രാജ്യമെങ്ങും സംഘര്‍ഷം. രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു.

    1992 ഡിസംബര്‍ 16: ബാബറി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മിഷനെ നിയോഗിച്ചു.

    1993 ഒക്ടോബർ: ഉന്നത ബിജെപി നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുത്തു.

    1994: ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കാര്യത്തിൽതീരുമാനമാകുന്നതുവരെ അയോധ്യയിൽ തൽസ്ഥിതി തുടരണമെന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

    2002 ഏപ്രില്‍: ഉടമസ്ഥാവകാശം സംബന്ധിച്ച നാലുകേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയില്‍.

    2010 സെപ്റ്റംബര്‍ 30: തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ചരിത്രവിധി.

    2011 മേയ് 9: അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

    2016 ഫെബ്രുവരി 26: തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി
    നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയെ സമീപിക്കുന്നു.

    2017 മാര്‍ച്ച് 21: കേസ് സുപ്രീം കോടതിരക്ക് പുറത്ത് പരിഹരിക്കാന്‍ സാധ്യത തേടണമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്‍റെ നിര്‍ദേശം.

    2017 ഡിസംബര്‍1: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പൗരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍.

    2017 ഡിസംബര്‍ 5: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വാദം തുടങ്ങുന്നു.

    2018 സെപ്റ്റംബര്‍ 27: അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പുതിയതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 29ലേക്ക് കേസ് മാറ്റി.

    2019 ജനുവരി 8: വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് തലവനായ അ‍ഞ്ചംഗ ബെഞ്ച് രൂപീകരിക്കുന്നു. 10ന് ജസ്റ്റിസ് യു യു ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറി.

    2019 ജനുവരി 25: യു യു ലളിതിനെ ഒഴിവാക്കി പുതിയ ബെഞ്ച് രൂപീകരിക്കുന്നു.

    2019 മാര്‍ച്ച് 8: കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിക്കുന്നു. വിരമിച്ച് ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവരെ അംഗങ്ങളായി നിയോഗിച്ചു.

    2019 മെയ് 9: മൂന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

    2019 മെയ് 10: മധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15വരെ സമയം നീട്ടി നല്‍കുന്നു.

    2019 ജൂലായ് 11:മധ്യസ്ഥ ശ്രമത്തിന്‍റെ പുരോഗതി സുപ്രീം കോടതി ആരായുന്നു.

    2019 ഓഗസ്റ്റ് 1: മധ്യസ്ഥ ശ്രമം പരാജയപ്പെടുന്നു. മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുന്നു.

    2019 ഓഗസ്റ്റ് 2:തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിക്കുന്നു.

    2019 ഓഗസ്റ്റ് 6: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ മാരത്തണ്‍ വാദം കേള്‍ക്കലിന് തുടക്കം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തലവനും ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

    2019 ഒക്ടോബര്‍ 16: നീണ്ട 40 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.

    2019 നവംബര്‍ 09– അയോധ്യാവിധി. തർക്കഭൂമി ക്ഷേത്രത്തിന് നൽകും. പള്ളിക്കായി പകരം അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി നൽകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.