മൂന്നു വയസ്സുകാരി മകള്‍ പാല് കുടിക്കാന്‍ വിസമ്മതിച്ചതിന് പിതാവ് രാത്രിയില്‍ വീടിനു പുറത്തിറക്കി നിര്‍ത്തി; അമേരിക്കയിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത കുട്ടിയെ കാണാതായിട്ട് രണ്ടു ദിവസം

0

പാല് കുടിക്കാത്തതിന് ശിക്ഷയായി പിതാവ് വീടിനു പുറത്തുനിര്‍ത്തിയ  മൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി. അമേരിക്കയില്‍ ടെക്സാസ്സിലാണ് സംഭവം. മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്ന് വയസുകാരിയായ മലയാളി പെൺകുഞ്ഞിനെയാണ് കാണാതായത്.  റിച്ചഡ്‌സ്ൺ പൊലീസ് കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂവിനെ കസ്റ്റഡിയിൽ എടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.

ഇവര്‍ കേരളത്തില്‍ നിന്നും ദത്തെടുത്തതാണ് മൂന്നു വയസ്സുകാരി ഷെറിന്‍ എന്ന കുഞ്ഞിനെ. പാല് കുടിക്കാത്തതിന് ശകാരിച്ച ശേഷം വീടിനു പുറത്തു നിര്‍ത്തിയ കുട്ടിയെ  15 മിനിറ്റ് കഴിഞ്ഞ് കാണാതാകുകയായിരുന്നു. ഈ പ്രദേശത്തു ചെന്നായ്ക്കള്‍ അധികമായുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. കുഞ്ഞിന് മാനസിക വളർച്ച കുറവാണ്. അങ്ങനെയുള്ള കുഞ്ഞാണ് പാല് കുടിക്കാൻ വിസമ്മതിച്ചു എന്ന കാരണത്താൽ പിതാവ് ശകാരിച്ചതും പുറത്തു നിർത്തിയതും. കുഞ്ഞിനെ കാണാതായതോടെ പിതാവും കുടത്ത മാനസിക സമ്മർദ്ദത്തിലാണ്. മകളെ ശകാരിച്ചതായും അവളെ വീടിനു പുറത്തുള്ള വലിയ മരത്തിനു കീഴിൽ നിർത്തിയതായും അച്ഛൻ വെസ്ലി മാത്യു തന്നെയാണ് പൊലീസിനോട് പറഞ്ഞത്. പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോൾ അവിടെ മകളെ കണ്ടില്ലെന്നാണ് വെസ്ലിയുടെ മൊഴി.അഞ്ച് മണിക്കൂറുകൾക്ക് ശേഷം രാവിലെ എട്ട് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി റിച്ചാർഡ്സൺ പൊലീസ് പറയുന്നു.

ചെന്നായകളുള്ള സ്ഥലത്താണ് മരത്തിനു കീഴിൽ മകളെ നിർത്തിയതെന്ന് ഇയാൾ അവരോട് പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീടിന് നൂറടി അകലെയുള്ള മരച്ചുവട്ടിൽ നിന്നാണ് കുട്ടി അപ്രത്യക്ഷയായത്. കേരളത്തിൽ എത്തി വെസ്ലിയും ഭാര്യയും ദത്തെടുത്തതാണ് ഷെറിൻ മാത്യൂസിനെ. എന്നാൽ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു ഇവർ അറിഞ്ഞിരുന്നില്ലെന്നും വാർത്തയുണ്ട്.