സെപ്റ്റംബർ മുതൽ മൊറട്ടോറിയം കഴിഞ്ഞ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമാകും: നടപടി കടുപ്പിച്ച് ബാങ്കുകൾ

1

തിരുവനന്തപുരം: തിരുവനന്തപുരം: കോവിഡ് കാലത്തെ മൊറട്ടോറിയം കഴിഞ്ഞ് പണം അടക്കാൻ മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കും. 2020 സെപ്റ്റംബർ ഒന്നു മുതൽ 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെയാണ് കിട്ടാക്കടമായി പ്രഖ്യാപിക്കുക.

കോവിഡ്കാലത്ത് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാലും ഇല്ലെങ്കിലും അക്കാലത്തെ തിരിച്ചടവിലെ വീഴ്ച ബാങ്കുകൾ കണക്കിലെടുക്കില്ല. മൊറട്ടോറിയം സംബന്ധിച്ച കേസിൽ സുപ്രീംകോടതി ഈയിടെ അന്തിമവിധി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിലാണ് ഈ തീരുമാനം.

രണ്ടുകോടി രൂപവരെയുള്ള വായ്പകൾക്ക് പിഴപ്പലിശയും കൂട്ടുപലിശയും ഒഴിവാക്കി സർക്കാർ ബാങ്കുകൾക്ക് 6500 കോടി രൂപ നൽകിയിരുന്നു. എന്നാൽ മറ്റു വായ്പകൾക്കും ഈ ആനുകൂല്യം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അതിന് ഇനിയും ഏകദേശം 7000 കോടി രൂപവേണമെന്നും ആ തുക സർക്കാർ നൽകണമെന്നും ബാങ്കുകൾ ആവശ്യപ്പെടും. അതേസമയം മൊറട്ടോറിയം കാലത്ത് പലിശയിളവ് കിട്ടാത്ത വായ്പകൾക്ക് അക്കാലത്ത് ഈടാക്കിയ പലിശകൾ നിശ്ചിത കാലത്തിനുള്ളിൽ ബാങ്കുകൾ തിരിച്ചുനൽകുകയോ അടുത്ത ഗഡുവിൽ ക്രമീകരിക്കുകയോ ചെയ്യും.

അതേസമയം മൊറട്ടോറിയം കാലയളവിനുശേഷം ബാങ്കുകൾ വായ്പാ കുടിശ്ശികകളിൽ നടപടി ഊർജിതമാക്കിയിരിക്കുകയാണ്. നിശ്ചിത തീയതിക്കുള്ളിൽ കുടിശ്ശിക തുക മുഴുവൻ തിരിച്ച് അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന മുന്നറിയിപ്പ്. ഇത് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയവരെ പ്രതിസന്ധിയിലാക്കുന്നതാണ്.

തിരിച്ചടവ് മുടങ്ങിയ വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകുന്നതിന് വിവിധ ബാങ്കുകൾ വ്യത്യസ്ത നയമാണ് സ്വീകരിക്കുന്നത്. ചില പൊതുമേഖലാബാങ്കുകൾ തിരിച്ചടവ് മുടങ്ങിയ വായ്പകൾ പുനഃക്രമീകരിക്കുന്നതിന് ഇപ്പോഴും അവസരം നൽകുന്നു. എന്നാൽ ചില സ്വകാര്യ ബാങ്കുകൾ കുടിശ്ശിക വന്ന മുഴുവൻ തുകയും ഉടൻതന്നെ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു എന്നാണ് അറിയാൻ കഴിയുന്നത്.