അജോയ്‌ കുമാർ W/o അഞ്ജന ദേവി…; ഈ വോട്ടര്‍ ഐഡി കണ്ടാൽ ആരും ഒന്ന് ചിരിച്ചുപോകും; വൈറലായി ഫേസ്ബുക് കുറിപ്പ്

0

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വോട്ടര്‍ ഐഡിയില്‍ ശുദ്ധ മണ്ടത്തരങ്ങൾ പ്രിന്റ് ചെയ്യുന്നത് ഇതാദ്യമായല്ല. എന്നാല്‍ ഇതുപോലൊരു യമണ്ടൻ തെറ്റ് കണ്ടുകാണില്ല. വീട് മാറിയത് കാരണം വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നഷ്ടപ്പെട്ട അജോയ് കുമാറും കുടുംബവും വീണ്ടും വോട്ടര്‍ ഐഡിക്കായി അപേക്ഷിച്ചു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കിട്ടിയ വോട്ടര്‍ ഐഡി പക്ഷേ അജോയ് പരിശോധിച്ചത് പോളിങ്ങ് ബൂത്തിന് മുന്നിലെത്തിയപ്പോഴാണ്. തുടർന്നുണ്ടായ രസികൻ അനുഭവം യുവാവ് ഫേസ് ബൂക്കിലൂടെ പങ്കുവെച്ചിരിക്കയാണ്…ഈ കുറിപ്പിന് നിരവധി രസികൻ കമന്റുകളാണ് വരുന്നത്. എന്തായാലും സംഗതിയാങ് വൈറലായി.

അജോയ് കുമാറിന്റെ അനുഭവ കുറിപ്പ്…

ശാസ്തമംഗലം രാജാ കേശവദാസ് സ്‌കൂളിലെ എഴുപത്തഞ്ചാം നമ്പർ ബൂത്ത് ഇന്നലെ ഒരു സത്യം കേട്ട് ഞെട്ടി….ഞാനാണ് നിവൃത്തിയില്ലാതെ ആ സത്യം വെളിപ്പെടുത്തിയത്

ചെട്ടികുളങ്ങര വീട്ടിൽ നിന്നും ഞാൻ താമസം മാറി എന്ന പേരിൽ എന്നെയും ശ്യാമയെയും അവിടത്തെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും അമ്മയും അനിയത്തിയും അളിയനും കൂടി തൂക്കി വെളിയിൽ കളഞ്ഞത് ഞങ്ങൾ അറിഞ്ഞിരുന്നില്ല.കിച്ചുവിന് പുതുതായി വോട്ടേഴ്‌സ് ഐഡി അപ്ലൈ ചെയ്തപ്പോൾ ശ്യാമ വെറുതെ നോക്കിയതാണ് .അപ്പോഴാണ് ഞങ്ങൾ രണ്ടും വോട്ടവകാശമില്ലാത്ത മനുഷ്യർ ആണെന്നറിഞ്ഞത്

അങ്ങനെ അവസാന നിമിഷം ഞങ്ങൾ വീണ്ടും കാർഡിന് അപേക്ഷ കൊടുത്തു.ഇപ്പോഴത്തെ ഫ്ലാറ്റ് അഡ്രസ് പ്രൂഫ് ആയി ഗ്യാസ് കണക്ഷൻ ബുക്ക് ഉള്ളതിനാൽ ഞാൻ ശാസ്തമംഗലത്താണ് അപേക്ഷിച്ചത്,ശ്യാമയും കിച്ചുവും ഇടപ്പഴിഞ്ഞി വീട് അഡ്രസ് വെച്ച് ജഗതിയിലും.എനിക്കും ശ്യാമക്കും അതാത് ബൂത്തിലെ ഓരോരുത്തരെ റെഫെറെൻസ് ആയി കാണിക്കണമായിരുന്നു.ശ്യാമ ശ്രീകുമാരി തമ്പി എന്ന അമ്മായിയെ ആണ് വെച്ചത്,ഞാൻ ശ്യാമയുടെ നാത്തൂൻ,അതായത് എന്റെ കോ സിസ്റ്റർ ആയ അഞ്ജനയെയും

അങ്ങനെ ഇലക്ഷന് തലേ ദിവസം ഒരാൾ വിളിച്ചു , അജോയ് കുമാർ നിങ്ങടെ കാർഡ് റെഡി ,കാലത്തേ ബൂത്തിൽ വരൂ,തരാം,

സന്തോഷമായി രാജേട്ടാ എന്ന് പറഞ്ഞ് കാലത്തേ കുളിച്ചു കുറിയുമിട്ട് ഞാൻ ശാസ്തമംഗലം ബൂത്തിലേക്കും ശ്യാമയും കിച്ചുവും ജഗതി ബൂത്തിലേക്കും പോയി. നേരെ ചെന്ന് ആളെ കണ്ടു പിടിച്ചു കാർഡ് ഒക്കെ ഒപ്പിട്ടു വാങ്ങി.പഴയ പോലെ ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല. നല്ല ഈസ്റ്റ്മാൻ കളറിൽ ഉള്ള കട്ടിക്കാർഡ്.സൂപ്പർ. അയാൾക്ക്‌ നന്ദി പറഞ്ഞു കൊണ്ട് ഞാൻ കാർഡും വാങ്ങി വോട്ട് ചെയ്യാൻ പോയി

ക്യൂ നിൽക്കുന്നതിനിടയിൽ ഞാൻ വെറുതെ കാർഡിലേക്കു നോക്കി. അറിയാതെ വായോളം വന്ന നിലവിളി വിഴുങ്ങി ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ ക്യൂവിൽ നിന്ന് വെപ്രാളം കാണിച്ചു,പുറകിലോട്ടു ഓടാൻ സ്ഥലമില്ല,മുന്നിലാണെങ്കിൽ ബൂത്ത്.

കയറി വരൂ ,പോളിംഗ് ഓഫീസർ വിളിച്ചപ്പോൾ ഞാൻ വിളറിയ മുഖവുമായി അങ്ങോട്ട് ചെന്നു. കാർഡ് വാങ്ങി നോക്കിയ പുള്ളി ചിരിയോടെ അടുത്ത ആളിന് കൊടുത്തു.എല്ലാവരും അത് നോക്കി അടക്കി ചിരിച്ചപ്പോൾ ഞാൻ പറഞ്ഞു

ചിരിക്കേണ്ട…..അഞ്ജന ദേവി എന്റെ ഭർത്താവ് തന്നെയാണ്. ചുമ്മാ സ്ത്രീ സമത്വം എന്നൊക്കെ വാചകമടിച്ചാൽ പോരെ. ഭാര്യയെ ഭർത്താവായി കാണുന്ന എത്ര പുരുഷന്മാർ കാണും ഈ കേരളത്തിൽ, പറയെടോ , പറയാൻ

പ്രിസൈഡിങ് ഓഫീസറായ യുവതിയെ നോക്കി ഞാൻ പറഞ്ഞു, ഒരു സ്ത്രീയെ ഇത്ര ബഹുമാനിക്കുന്ന പുരുഷനായ എന്നെ നോക്കി കുറഞ്ഞ പക്ഷം നിങ്ങൾക്കെങ്കിലും ചിരിക്കാതെ ഇരിക്കാമായിരുന്നു

വോട്ട് ചെയ്തിട്ട് പുറത്തേക്കു നടക്കവേ ഞാൻ മനസ്സിൽ പറഞ്ഞു ,അജോയ് കുമാർ എന്നുള്ള എന്റെ പേര് നീയൊക്കെ റേഷൻ കാർഡിൽ കുജോയ് അമാർ ആക്കിയിട്ടുണ്ട്. അച്യുത് ശങ്കറിനെ അച്യുത സുന്ദർ ആക്കിയിട്ടുണ്ട്, മാധവിക്കുട്ടിയെ മാധവക്കുട്ടൻ ആക്കിയിട്ടുണ്ട്, ഒക്കെ ഞാൻ ക്ഷമിച്ചു, എന്നാലും മഹാപാപികളെ,ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാൻ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ, നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും.