ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു

0

ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. അതേസമയം, പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്‌സില്‍ വിശ്രമിക്കുമെന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. തന്നെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സനെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് 19 ബാധ സ്ഥിരീകരിച്ച് പത്തുദിവസത്തിന് ശേഷമാണ് ബോറിസ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്നുദിവസമാണ് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്.

മാര്‍ച്ച് 27 നാണ് ബോറിസ് ജോണ്‍സണ്‍ തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇതിനു ശേഷം ഡൗണിംഗ് സ്ട്രീറ്റിലെ ഫ്ളാറ്റില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.