ശവപെട്ടികള്‍ക്ക് വിട പറയാം , മരണശേഷം ശരീരം ഒരു വൃക്ഷമായി വളരട്ടെ

0

മരണശേഷം ശരീരം ഒരു മരമായി മാറുക , അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള ജനനം പോലെ തന്നെ തിരികെ ഒരു യാത്ര .അതും പ്രകൃതിയുടെ മടിത്തട്ടിലേക്ക് തന്നെ . കേള്‍ക്കുമ്പോള്‍ തന്നെ തികച്ചും വ്യത്യസ്തവും  തീര്‍ത്തും അപരിചിതവുമായ  ഒരാശയവുമായി വന്നിരിക്കുകയാണ് ഇറ്റലിക്കാരായ റാവല്‍ ബ്രെറ്റ്‌സെല്ലും ,അന്ന സിറ്റെലിയും .വനനശീകരണവും ,വായൂമലിനീകരണവുമായി നാശത്തിലേക്ക് നടന്നടുക്കുന്ന ഭൂമിക്ക് ഒരു തണലാകുന്ന ഈ ആശയത്തിന്റെ പണിപ്പുരയിലാണ് ഇവര്‍.

മണ്ണില്‍ നിന്നും വന്നതെല്ലാം മണ്ണിലേക്ക് തന്നെയാണ് പോയിചേരുക. ജീവിച്ചിരിക്കുന്ന കാലം പ്രകൃതിയുടെ രക്ഷക്കായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മരണം കൊണ്ട് ആ കടം വീട്ടാന്‍ അവസരം നല്കുകയാണീ പുത്തന്‍ ആശയം . ശവപെട്ടികളുടെ കര്‍ത്തവ്യം തന്നെ അപ്പാടെ ഉടച്ചുവാര്‍ക്കുകയാണിവിടെ.

ഒരു ജൈവ കാപ്സ്യൂളിനുള്ളില്‍ (organic burial capsule) മരണശേഷം ശരീരം നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യുന്നത് .അമ്മയുടെ വയറ്റില്‍ കുഞ്ഞു എങ്ങനെ കിടക്കുന്നുവോ അത് പോലെ തന്നെയാകും മനുഷ്യശരീരവും ഈ കാപ്സ്യൂളിനുള്ളില്‍ നിക്ഷേപിക്കുക .നൂറു ശതമാനവും മണ്ണില്‍ ലയിക്കുന്ന വസ്‌തുക്കളാകും ഇതിനായി ഉപയോഗിക്കുക .ശരീരം ഇതിനുള്ളിലാക്കിയ ശേഷം മണ്ണില്‍ സാധാരണ പോലെ തന്നെ മൃതദേഹം അടക്കം ചെയ്യും .   ഇതിനു ശേഷം മരത്തിന്റെ വിത്ത്‌ ഈ കൂടിനു മുകളിലായി നിക്ഷേപിക്കും .വിത്ത്‌ മുളയ്ക്കുന്നതോടെ ക്രമേണ മരത്തിന്റെ വേരുകള്‍ മനുഷ്യശരീരത്തില്‍ നിന്നും അതിനാവശ്യമായ വളം പിടിച്ചെടുക്കുകയും കാലക്രമേണ മരം വളരുകയും ചെയ്യുന്നു .മരണത്തിനു ശേഷം സ്വന്തം ശരീരം ഇത്തരത്തില്‍ അടക്കം ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഏതു തരം മരമാകണം തന്റെ ശരീരത്തിന് മേല്‍ വളരേണ്ടത് എന്ന് വരെ തീരുമാനിക്കാന്‍ അവസരം ഉണ്ട് .കൂടാതെ മരണശേഷം പല
തലമുറകള്‍ക്കും ഇവിടം സന്ദര്‍ശിക്കാം .

കാഴ്ചകള്‍ മങ്ങിപ്പോയ സെമിത്തേരികളിലെ കല്ലുകളുടെ  നീണ്ട നിര കാണുന്നതിലും എത്രയോ പ്രയോജനകരമാണ് പ്രകൃതിക്ക് കൂടി ഉപകാരപ്രദമായ ഈ ആശയം എന്നാണ് തങ്ങളുടെ കണ്ടുപിടുത്തത്തെ കുറിച്ചു റാവല്‍ ബ്രെറ്റ്‌സെല്ലും ,അന്ന സിറ്റെലിയും പറയുന്നത്  . തങ്ങളുടെ പൂര്‍വികരുടെ ശേഷിപ്പുകളില്‍ നിന്നും ഉടലെടുത്ത മരങ്ങള്‍ക്ക് ഇടയിലൂടെ പിന്‍തലമുറക്കാര്‍ ശുദ്ധ വായൂ ശ്വസിച്ചു നടക്കുന്ന ക്കാഴ്ച തന്നെ എത്ര  വ്യത്യസ്തം . കൂടാതെ  ഇത്തരത്തില്‍ മരങ്ങള്‍ നടുക വഴി ഭാവിയില്‍ പച്ചപ്പ് നിറഞ്ഞ ചെറുവനങ്ങള്‍ രൂപാന്തരപെടുകയും ചെയ്യുന്നു .

തങ്ങളുടെ ഈ പുത്തന്‍ ആശയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണിപ്പോള്‍ റാവല്‍ ബ്രെറ്റ്‌സെല്ലും ,അന്ന സിറ്റെലിയും. ഇറ്റലി ഉള്‍പെടെ മറ്റു ലോകരാജ്യങ്ങള്‍ ഈ ആശയത്തിന് നിയമപരമായി  അംഗീകാരം നല്‍കുന്ന നാളിനായി കാത്തിരിക്കുകയാണിവര്‍.