ഇനി റേഷൻ വാങ്ങാം രാജ്യത്ത് എവിടെനിന്ന് വേണമെങ്കിലും …!

0

തിരുവനന്തപുരം∙ റേഷൻ കാർഡ് ഉടമകൾക്കു രാജ്യത്തെ ഏതു റേഷൻ കടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകുന്ന കേന്ദ്ര പദ്ധതി കേരളത്തിലും നടപ്പാക്കും. റേഷന്‍ കടയുടമകള്‍ക്ക് കടിഞ്ഞാണിടുന്നതിന്റെ ഭാഗമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. പദ്ധതി ഈ വര്‍ഷം ആരംഭിക്കാനാണ് കേന്ദ്ര തീരുമാനം.

സംസ്ഥാനത്ത് ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന പോര്‍ട്ടബിലിറ്റി സംവിധാനം ഇപ്പോഴുണ്ട്. ഇതു രാജ്യമാകെ വ്യാപിപ്പിക്കും. ഇതിനായി കേന്ദ്രത്തിന്റെ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ഐ എം പി ഡി എസ്) നടപ്പാക്കാന്‍ സംസ്ഥാനത്ത് ഒരുക്കം തുടങ്ങി.

തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നവരുടെ ഭക്ഷ്യധാന്യങ്ങൾ റേഷൻ കട ഉടമകൾ കൈക്കലാക്കുന്നതു പതിവാണ്. തൊഴിൽ ചെയ്യുന്ന സംസ്ഥാനത്ത് ഇവർക്കു റേഷൻ ലഭിക്കുന്നുമില്ല. ഈ പ്രശ്നത്തിനും പുതിയ സംവിധാനം പരിഹാരമാകും. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് റേഷൻകടകളിൽനിന്നു ധാന്യങ്ങൾ ലഭിച്ചുതുടങ്ങുന്നതോടെ, റേഷൻ കടകളും കൂടുതൽ സജീവമാകും.

സംസ്ഥാനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് സംസ്ഥാനത്തും റേഷന്‍ കാര്‍ഡ് ഉള്ളവരുണ്ട്. ഐ എം പി ഡി എസ് നടപ്പാകുന്നതോടെ ഒരു റേഷന്‍ കടയില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് രാജ്യത്തെ മറ്റൊരിടത്ത് നിന്നും റേഷന്‍ സാധനം ലഭിക്കില്ല. ഇതോടെ രണ്ടാമത്തെ കാര്‍ഡ് സ്വാഭാവികമായും ഇല്ലാതാകും.

സംസ്ഥാനത്തെ 86 ലക്ഷം കാര്‍ഡ് ഉടമകളില്‍ 15 % ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നില്ല. തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവര്‍ക്ക് ഭാവിയില്‍ ഭക്ഷ്യധാന്യം നല്‍കില്ലെന്ന തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു. 3 മാസം വരെ ഭക്ഷ്യധാന്യം വാങ്ങാത്തവരെ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ ഉത്തരവായിട്ടില്ല. ഇവരില്‍ ഏറെയും അന്ത്യോദയ അന്നയോജന (എ എ വൈ), മുന്‍ഗണന വിഭാഗക്കാരാണ്.