കഫെ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥ ഹെഗ്‌ഡെയുടെ മൃതദേഹം കണ്ടെത്തി

0

മംഗളൂരു∙ കാണാതായ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു ബോളാർ ഹൊയ്ഗെ ബസാർ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ സിദ്ധാര്‍ഥയെ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനുസമീപത്താണ് കാണാതായത്. നീണ്ട 34 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പാലത്തിന് സമീപമുള്ള ഹൊയ്‌കെ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

നേത്രാവദി നദി കടലിനോട് ചേരുന്ന ഹോയ്‌കെ ബസാറില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയും മൃതദേഹം കരയ്‌ക്കെത്തിക്കുകയുമായിരുന്നു. മൃതദേഹം ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ബംഗളൂരുവിൽ നിന്നും കാറിൽ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോൾ ഇതിനിടെ സിദ്ധാര്‍ഥയ്ക്ക് ഫോണ്‍വന്നു. വണ്ടി നേത്രാവതിപാലത്തിനരികെ നിര്‍ത്താനും പാലത്തിന്റെ മറുവശത്ത് കാത്തുനില്‍ക്കാനും അദ്ദേഹം ഡ്രൈവറോട് പറഞ്ഞു.
പാലത്തിനപ്പുറത്തേക്ക് നടന്നുവന്ന സിദ്ധാര്‍ഥ, ഒന്നുകൂടി നടന്നുവരാമെന്ന് പറഞ്ഞു. എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചെങ്കിലുലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചെന്നും ഡ്രൈവർ ബസവരാജ് മൊഴിനല്‍കി.

അതിനിടെ, കണ്ടെടുത്ത കത്ത് സിദ്ധാർത്ഥയുടേത് തന്നെയെന്ന് മംഗളൂരു പൊലീസ് അറിയിച്ചു. കയ്യക്ഷരം സിദ്ധാർത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി. സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നാണ് സിദ്ധാർത്ഥയുടെ കത്തിൽ പറയുന്നത്. ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാർത്ഥയുടെ കത്തില്‍ പറയുന്നു.